SignIn
Kerala Kaumudi Online
Saturday, 27 April 2024 4.52 AM IST

ക്രൈമിയ തിരിച്ചുപിടിക്കും : സെലെൻസ്കി  റഷ്യൻ ഭീതിയ്ക്കിടെ സ്വാതന്ത്ര്യദിനം ആചരിച്ച് യുക്രെയിൻ

ukraine

കീവ് : റഷ്യൻ ആക്രമണത്തിന്റെ ഭീതിയ്ക്കിടെ ഇന്നലെ രാജ്യത്തിന്റെ 31ാം സ്വാതന്ത്ര്യദിനം ആചരിച്ച് യുക്രെയിൻ. റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ആറ് മാസം തികഞ്ഞതും ഇന്നലെയായിരുന്നു. ഫെബ്രുവരി 24നാണ് റഷ്യ യുക്രെയിനിൽ അധിനിവേശം ആരംഭിച്ചത്.

2014ൽ റഷ്യ പിടിച്ചെടുത്ത തങ്ങളുടെ ഭാഗമായ ക്രൈമിയൻ ഉപദ്വീപ് ഏത് വിധേനയും തിരിച്ചുപിടിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെ പ്രതിജ്ഞയെടുത്തു. വിട്ടുവീഴ്ചകളില്ലാതെ റഷ്യയ്ക്കെതിരെ അവസാനം വരെ പോരാടുമെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.

അതേ സമയം, സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ആഘോഷങ്ങൾ പൊതുവെ വൻ മിലിട്ടറി പരേഡുകളോടെയായിരുന്നു യുക്രെയിനിൽ അരങ്ങേറുന്നത്. എന്നാൽ, റഷ്യൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്നലെ രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. തലസ്ഥാനമായ കീവിൽ ആൾക്കൂട്ടം ചേർന്നുള്ള ആഘോഷങ്ങൾ നിരോധിച്ചിരുന്നു.

കീവിലെ സെന്റ് സോഫിയ കത്തീഡ്രലിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ സെലെൻസ്കിയും ഭാര്യ ഒലെനയും പങ്കെടുത്തു. യുക്രെയിൻ പതാകകളേന്തിയും തകർന്ന റഷ്യൻ മിലിട്ടറി ടാങ്കുകൾ പ്രദർശിപ്പിച്ചും ചിലർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോകനേതാക്കൾ യുക്രെയിന് സ്വാതന്ത്ര്യദിനം ആശംസിക്കുന്നതിനോടൊപ്പം യുക്രെയിൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

യുക്രെയിന് പുതിയതായി 300 കോടി ഡോളറിന്റെ സൈനിക സഹായം നൽകുമെന്ന് യു.എസ് ഇന്നലെ പ്രഖ്യാപിച്ചു.

അതേ സമയം, അധിനിവേശത്തെ വിമർശിച്ചെന്ന പേരിൽ റഷ്യൻ നഗരമായ യെകാറ്റെറിൻബർഗിലെ മുൻ മേയർ യോവ്‌ജെനി റോസ്മനെ ഇന്നലെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു. യുക്രെയിന് വിവരങ്ങൾ ചോർത്തിയെന്ന പേരിൽ സെപൊറീഷ്യ ആണവ നിലയത്തിലെ രണ്ട് ജീവനക്കാരെ പിടികൂടിയെന്ന് റഷ്യൻ നാഷണൽ ഗാർഡ് അറിയിച്ചു.

മാർച്ച് അവസാനം മുതൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ പ്ലാന്റിൽ യുക്രെയിൻ പൗരന്മാരായ ജീവനക്കാരെ തന്നെയാണ് നിലനിറുത്തിയിരിക്കുന്നത്. നിലവിൽ യുക്രെയിനിലെ സൈനിക നടപടി തങ്ങൾ മനഃപൂർവം മന്ദഗതിയിലാക്കിയതാണെന്നും സിവിലിയൻ മരണങ്ങൾ ഒഴിവാക്കാനാണിതെന്നും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്‌ഗു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.