കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനുവേണ്ടി വ്യാജ സ്ക്രീൻ ഷോട്ടുകൾ ഉണ്ടാക്കിയെന്ന സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ പരാതിയിൽ പി.സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. മൂന്ന് മൊബൈൽ ഫോണുകൾ, അഞ്ച് മെമ്മറികാർഡുകൾ, രണ്ട് ടാബുകൾ എന്നിവ കസ്റ്റഡിയിലെടുത്തു. എന്നാൽ ക്രൈംബ്രാഞ്ച് ആരോപിക്കുന്ന ഫോൺ മൂന്നു വർഷം മുൻപ് നശിപ്പിക്കപ്പെട്ടതായി കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് കത്തു നൽകിയിരുന്നതായി ജോർജ് പറഞ്ഞു.
ജോർജിന്റെ മകൻ അഡ്വ.ഷോൺ ജോർജ് വ്യാജ സ്ക്രീൻ ഷോട്ടുകൾ ഉണ്ടാക്കി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തെ വഴിതെറ്റിച്ചെന്നായിരുന്നു ബൈജു കൊട്ടാരക്കരയുടെ പരാതി. ഇന്നലെ രാവിലെ എട്ടോടെയാണ് പരിശോധന ആരംഭിച്ചത്. പി.സി.ജോർജ് എതിർത്തതോടെ ഈരാറ്റുപേട്ട പൊലീസ് സംരക്ഷണത്തിനെത്തി.
2017ൽ 'ദിലീപിനെ പൂട്ടണം' എന്ന പേരിൽ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ബി.സന്ധ്യ അടക്കമുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ പേര് ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത്. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് വരുത്താൻ പ്രതിഭാഗം വ്യാജമായി നിർമിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.
ഷോൺ ജോർജിന്റെ ഫോണിൽ നിന്ന് സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച് പറയുന്നു. കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി.അമ്മിണിക്കുട്ടൻ, തൃശൂർ ക്രൈം ബ്രാഞ്ച് എസ്.പി.ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |