തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ്‌വൺ, വി.എച്ച്.എസ്.ഇ ക്ളാസുകൾക്ക് ഇന്നലെ തുടക്കമായി. 3,08,000 പേർ പ്ളസ്‌വണ്ണിലും 30,000 പേർ വി.എച്ച്.എസ്.ഇയിലുമായി മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ക്ളാസുകളിലെത്തിയത്. മൂന്നാം അലോട്ട്മെന്റിന്റെ പ്രവേശന നടപടികൾ ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് പൂർത്തിയായി.
പ്ളസ്‌വൺ കുട്ടികളുടെ പ്രവേശനോത്സവ ദിനത്തിൽ മന്ത്രി വി. ശിവൻകുട്ടി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പട്ടം സെന്റ് മേരീസ് സ്കൂളിലും സന്ദർശനം നടത്തി. സപ്ളിമെന്ററി അലോട്ട്മെന്റുകൾ ഉടൻ ആരംഭിക്കുമെന്നും അപേക്ഷിച്ചവർക്കെല്ലാം പ്രവേശനം ഉറപ്പാണെന്നും മന്ത്രി അറിയിച്ചു. ഈ വർഷം 89 അധിക ബാച്ചുകളും 30 ശതമാനം സീറ്റു വർദ്ധനയും നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. പരാതികൾ പരിഹരിക്കാൻ, പ്രവേശന നടപടികൾ പൂർത്തീകരിച്ച ശേഷം പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പരിശോധന നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല: വി. ശിവൻകുട്ടി
വിദ്യാലയങ്ങളിൽ ലിംഗസമത്വം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആൺ,പെൺകുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളുകളിൽ സഹപഠനം തുടങ്ങുന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. സ്‌കൂളുകൾ മിക്സഡ് ആക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പി.ടി.എകളും തദ്ദേശ സ്ഥാപനങ്ങളുമാണ്. ജെൻഡർ ഇക്വാലിറ്റി വിഷയത്തിൽ സർക്കാരിന്റെ നിലപാട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |