തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ നടത്തുന്ന ഓണച്ചന്തകൾ സെപ്തംബർ ഒന്നു മുതൽ. സി.ഡി.എസ്, ജില്ലാ തലങ്ങളിലുൾപ്പെടെ 1084 വിപണന മേളകൾ സംഘടിപ്പിക്കും. ഇതിനായുള്ള തയാറെടുപ്പ്,സംഘാടനം,സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മൂന്നു മുതൽ അഞ്ചു ദിവസം വരെയാണ് ഓണച്ചന്ത.
ജില്ലാമിഷൻ സംഘടിപ്പിക്കുന്ന സി.ഡി.എസ് തല മേളകൾക്കാണ് ഈ വർഷം മുൻതൂക്കം. ജില്ലാതലത്തിൽ ഒരു ലക്ഷവും നഗര സി.ഡി.എസ് തലത്തിൽ 15,000 രൂപയും ഗ്രാമപഞ്ചായത്ത് തലത്തിൽ 12,000 രൂപയും വീതം കുടുംബശ്രീ നൽകും.
ന്യായവിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാനും അയൽക്കൂട്ടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ മേളകളിലെത്തിച്ച് സംരംഭകർക്ക് വരുമാനം ലഭ്യമാക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
കാർഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത,ഗ്രൂപ്പ് സംരംഭകരുടെയും പങ്കാളിത്തം ഓണച്ചന്തയിൽ ഉറപ്പാക്കും. പ്രത്യേക ബില്ലിംഗ് സംവിധാനവും ഉണ്ടാകും. സപ്‌ളൈകോയുടെ നേതൃത്വത്തിലുള്ള മേളകളിലും കുടുംബശ്രീ സ്റ്റാളുകൾ പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |