കണ്ണൂർ: ഫർണിച്ചർ ഫാക്ടറി പൂട്ടിപ്പോയതിന് പിന്നാലെ കാണാതായ വ്യവസായ പുരസ്‌കാര ജേതാക്കളായ തലശേരിയിലെ ദമ്പതികളെ കണ്ടെത്താനായില്ല. ബാലസാഹിത്യകാരനും അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകൻ പാനൂർ താഴെവീട്ടിൽ രാജ്കബീർ (58) ഭാര്യ ശ്രീദിവ്യ (48) എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് മുതൽ കാണാതായത്. ഇവർക്കായി കോയമ്പത്തൂരിലും ചെന്നൈയിലും പാനൂർ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.
പത്ത് ജീവനക്കാരുള്ള ഫാക്ടറി തങ്ങളുടെ സ്ഥലം കൈയേറിയെന്നാരോപിച്ചാണ് നഗരസഭ പൂട്ടിച്ചത്. നാലുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദമ്പതികളുടെ പരാതിയിൽ തുക ഗഡുക്കളാക്കി അടയ്‌ക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവുമായെത്തിയ ദമ്പതികളെ ഉദ്യോഗസ്ഥരും നഗരസഭാ ഭരണാധികാരികളും അപമാനിച്ചുവെന്നും പരാതിയുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതായത്. മന്ത്രി പി. രാജീവിൽ നിന്ന് കഴിഞ്ഞ വർഷമാണ് മികച്ച വ്യവസായികൾക്കുള്ള രാജ്കബീർ പുരസ്കാരം ഇവർക്ക് ലഭിച്ചത്.
'താങ്ങാനാകില്ല, ഞങ്ങൾ പോകുന്നു"
ക്രൂരമായ നടപടി താങ്ങാനാവില്ലെന്നും തങ്ങൾ പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും നവമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട ശേഷമാണ് ദമ്പതികൾ നാടുവിട്ടത്. അന്വേഷണത്തിൽ ദമ്പതികൾ പാലക്കാട് വഴി വാഹനത്തിൽ സഞ്ചരിച്ചതായി കാമറ ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇവർ കോയമ്പത്തൂരിലുണ്ടെന്ന സൂചനയെ തുടർന്ന് പാനൂർ പൊലീസ് അവിടേക്കു പോയി.
'സംഭവത്തിൽ ജില്ലാവ്യവസായ കേന്ദ്രം അന്വേഷിച്ച് മന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആഗസ്റ്റ് രണ്ടിന് വ്യവസായ സംരഭകനും ഭാര്യയും പരാതിയുമായി ജില്ലാ വ്യവസായകേന്ദ്രത്തിൽ വന്നിരുന്നു. ഇതേത്തുടർന്ന് വകുപ്പ് താലൂക്ക് ഓഫീസർ അന്വേഷിക്കുകയും തലശേരി നഗരസഭാ സെക്രട്ടറിയിൽ നിന്ന് വസ്തതുകൾ മനസിലാക്കുകയും ചെയ്തിട്ടുണ്ട്. കൈയേറ്റം നടന്നുവെന്നതിനാണ് പിഴചുമത്തിയത്".
- എ.എസ്. ഷിറാസ്, ജില്ലാവ്യവസായ കേന്ദ്രം മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |