മുളകിന് കിലോയ്ക്ക് കൂടിയത് 100 രൂപ
ആലപ്പുഴ: ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വരവ് കുറഞ്ഞതോടെ അരി, പച്ചക്കറി വിപണിയിൽ വില ഇടിച്ചുകയറുന്നു. റേഷൻ കടകളിൽ കുത്തരി വിതരണം കുറഞ്ഞതാണ് പൊതുവിപണിയിൽ അരി വില തിളപ്പിച്ചത്.
ആന്ധ്രയിൽ നിന്നുള്ള ജയ അരി വരവ് ഇടിഞ്ഞു. ഇതോടെ കിലോ വില 45ൽ നിന്ന് 50 ആയി. മീഡിയം വെള്ള അരിക്ക് 43 രൂപയുണ്ട്. മുളകുവില കിലോയ്ക്ക് 100 രൂപ കൂടി. ഉഴുന്നിന് 15 രൂപയും. പച്ചക്കറി ഇനത്തിൽ കാരറ്റാണ് വിലകൂടിയ താരം. കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപ ആയിരുന്നു. നിലവിൽ 105 രൂപ! കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് കാരറ്റിന് വില ഉയരാൻ കാരണം. തക്കാളി, മുരിങ്ങക്ക, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയേക്കാൾ കിലോഗ്രാമിന് 10 മുതൽ 70 രൂപ വരെയാണ് വർദ്ധിച്ചത്. ഒരാഴ്ചമുമ്പ് വരെ തക്കാളിക്ക് 15 ആയിരുന്നത് 20 രൂപയായി.
സവാളയ്ക്ക് 25, കിഴങ്ങിന് 35 എന്നിങ്ങനെയാണ് മൊത്തവില. സർക്കാർ സംരംഭമായ ഹോർട്ടികോർപ്പിലും പൊതുവിപണിയേക്കാൾ നേരിയ വിലക്കുറവേയുള്ളൂ. പച്ചക്കറികൾ ശീതീകരിച്ചു സൂക്ഷിക്കുന്ന മൊത്തവ്യാപാരികൾ മന:പൂർവം വില വർദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.
# ഇന്നലത്തെ പച്ചക്കറി വില കിലോഗ്രാമിന്
(ബ്രായ്ക്കറ്റിൽ കഴിഞ്ഞ മാസത്തെ വില)
ചുവന്നുളളി: 35 (30)
കിഴങ്ങ്: 35 ( 20)
സവാള വലുത്: 30 (20)
സവാള ചെറുത്: 25 (20)
ഇഞ്ചി: 60 (50)
കോവയ്ക്ക: 50 (40)
തക്കാളി: 20 (15)
പച്ചക്കായ: 50 40)
കാബേജ്: 40 (30)
വെളുത്തുളളി: 50 (40)
ബീൻസ്: 50 (40)
വള്ളിപ്പയർ: 40 (35)
കാരറ്റ്: 105 (40)
വഴുതന: 50 (40)
വെണ്ടയ്ക്ക: 40 (20)
പാവയ്ക്ക: 60 (50)
മത്തങ്ങ: 40 (25)
പടവലം: 40 (30)
മുരിങ്ങയ്ക്ക: 40 (30)
തടിയൻ: 30 (25)
വെള്ളരി: 50 (25)
പച്ചമുളക്: 60 (45)
# നിത്യോപയോഗ സാധന വില
അരി ജയ: 50 (46.50)
അരി ക്രാന്തി (ഉണ്ടഅരി): 39 (34)
വൻപയർ: 83 (73)
ഉഴുന്ന്: 122 (108)
പരിപ്പ്: 120 (103)
മുളക് ഗുണ്ടൂർ: 320 (240)
ചരടൻ മുളക്: 430 (330)
പഞ്ചസാര: 40 (36)
ശർക്കര: 55 (45)
"ഓണം അടുത്തതോടെ പച്ചക്കറി, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വില അടിക്കടിയുള്ള വർദ്ധിക്കുന്ന് സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. സർക്കാർ പൊതു വിപണിയിൽ വില നിയന്ത്ര്രക്കാൻ ഫലപ്രദമായി ഇടപെടണം.
പൊന്നപ്പൻ, കയർ തൊഴിലാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |