കണ്ണൂർ:സംസ്ഥാനത്തെ സ്വർണകള്ളക്കടത്ത് സംഘത്തിൽ നിന്നും സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിന് ചുക്കാൻ പിടിച്ചിരുന്നത് അർജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് പൊലീസ് അന്വേഷണറിപ്പോർട്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റു ചെയ്തതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ അർജുൻ കാക്കനാട് ജയിലിൽ വച്ചു പരിചയപ്പെട്ട എറണാകുളം സ്വദേശികളെ ഒപ്പംകൂട്ടി പുതിയ സംഘം രൂപീകരിച്ച് പ്രവർത്തിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി നൗഫലുമായി ചേർന്ന് കാക്കനാട് വാടകവീടെടുത്ത് താമസിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. സംഘത്തിലുള്ളവരെ പൊലീസ് പിടികൂടിയതറിഞ്ഞ് നൗഫൽ ഇവരെ ഇടുക്കിയിലുള്ള തന്റെ റിസോർട്ടിൽ താമസിപ്പിച്ചിരുന്നുവെന്നാണ് വിവരം.തുടർന്ന് ഇവർക്ക് ഒളിവിൽ പോകാനുള്ള സൗകര്യവുമൊരുക്കി. കഴിഞ്ഞ ആഗസ്റ്റ് 11ന് കരിപ്പൂർ വിമാനത്താവള പരിസരത്തു നിന്നും അനധികൃത സ്വർണം കവർച്ച ചെയ്യാനായെത്തിയ അർജുൻ ആയങ്കിയുടെ കവർച്ചാ സംഘത്തിലെ(പൊട്ടിക്കൽ) അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും കവർച്ച ചെയ്ത സ്വർണവും പിടികൂടിയിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഇതോടെ നേരത്തെ ശുപാർശ ചെയ്തിരുന്ന കാപ്പ ആയങ്കിക്കെതിരെ ചുമത്താനുള്ള നീക്കങ്ങളും പൊലീസ് സജീവമാക്കിയിരിക്കുകയാണ്.
വിമാനത്താവളങ്ങൾക്ക് ചുറ്റും പറന്ന്
കേരളത്തിലെ വിമാനതാവളങ്ങൾ കേന്ദ്രീകരിച്ചു നടന്ന കവർച്ചകളിൽ ഈ സംഘത്തിന്റെ പങ്ക് പൊലീസ് അന്വേഷിച്ചുവരികയാണ്.
കണ്ണൂരിലെ മലയോരഗ്രാമമായ കരുവഞ്ചാലിലാണ് അർജുൻ ആയങ്കിയും സംഘവും ഒളിവിൽ താമസിച്ചത്. രാമനാട്ടുകരയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് പ്രതിയാക്കിയതിനെ തുടർന്ന് പരിയാരത്തെ കുളപ്പുറത്തെ കുന്നിൻമുകളിൽ നിന്നാണ് ആയങ്കിയുടെ ചുവന്ന സ്വിഫ്റ്റ് കാർ കണ്ടെത്തിയത്. നമ്പർ പ്‌ളേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു കാർ. തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥർ കരിവെള്ളൂർ കൊഴുമ്മൽ കാഞ്ഞിരക്കമുക്കിലെ ഒരു വീട്ടിൽ ഒന്നരമണിക്കൂറോളം സംഘം പരിശോധന നടത്തിയിരുന്നു.
പയ്യന്നൂർ കേന്ദ്രീകരിച്ച് പണമിടപാട്
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടു വരികയായിരുന്ന മൂന്നരക്കോടി രൂപ ഏപ്രിൽ മൂന്നിന് കൊടകര ദേശീയ പാതയിൽനിന്നും വാഹനം തടഞ്ഞു നിർത്തി തട്ടിയെടുത്ത സംഭവത്തിലെ അന്വേഷണവും പയ്യന്നൂർ ഭാഗത്ത് എത്തിയിരുന്നു.ഈ സംഭവത്തിൽ അറസ്റ്റിലായ പയ്യന്നൂർ കാറമ്മേൽ സ്വദേശി അബ്ദുൽസലാം കണ്ണൂർ സ്വദേശി ഷിഗിൽ എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും ഈ പണമെത്തിയതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചത്. ഇതേ തുടർന്നാണ് അന്വേഷണ സംഘത്തിലെ സി. ഐ പി.സി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂർ പൊലീസിന്റെ സഹകരണത്തോടെ എട്ടുപേരെ ചോദ്യം ചെയ്തത്. എഴുപത് ലക്ഷത്തിന്റെ ഇടപാടുകൾ പയ്യന്നൂർ കേന്ദ്രീകരിച്ചു നടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഇതിനിടെയിലാണ് രാമനാട്ടുകര കേസിന്റെ അന്വേഷണവും പയ്യന്നൂർ മേഖലയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |