കൊച്ചി: കെ-റെയിൽ, ലോകായുക്ത വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി സി.പി.ഐ. പാർട്ടി എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി. രാജു അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണിത്. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം - സി.പി.ഐ ഐക്യത്തിന്റെ അനിവാര്യതയെക്കുറിച്ച് പ്രസംഗിച്ചു മടങ്ങിയതിനു പിന്നാലെയായിയിരുന്നു റിപ്പോർട്ട് അവതരണം.
കമ്മ്യൂണിസ്റ്റുകാരിൽ ഉണ്ടാകേണ്ട വിനയവും ലാളിത്യവും ചിലരിൽ നിന്നെല്ലാം നഷ്ടമാകുന്നുവെന്ന പരോക്ഷ വിമർശനവുമുണ്ട്. ആദ്യ സർക്കാരിന് കിട്ടിയ സ്വീകാര്യത രണ്ടാം എൽ.ഡി.എഫ് സർക്കാരിന് ലഭിക്കുന്നില്ല. പോരായ്മകളുണ്ട്. പരിഹരിക്കാനുള്ള അടിയന്തര ഇടപെടൽ ആവശ്യമാണ്. മന്ത്രിമാരുടെ പ്രവർത്തനവും മെച്ചപ്പെടുത്തേണ്ടതുണ്ട്.
കെ റെയിലിൽ ധാർഷ്ട്യം
കെ റെയിലിൽ സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല. പദ്ധതിക്ക് അനുവർത്തിച്ച രീതിയും ധാർഷ്ട്യ സമീപനവും ഇടതു സർക്കാരിന് യോജിച്ചതായിരുന്നില്ല. ജനങ്ങളിലെ ആശങ്ക പരിഹരിക്കാത്തതും തിരിച്ചടിയായി.
ലോകായുക്ത ഓർഡിനൻസ് ഭേദഗതി ജനങ്ങളിൽ സംശയത്തിന്റെ നിഴൽ വീഴ്ത്തി. ലോകായുക്തയുടെ അപ്പീൽ അതോറിറ്റി ജുഡീഷ്യറി എന്നതിൽ നിന്ന് മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്നത് തിരുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
തൃക്കാക്കരയിലെ വില്ലന്മാർ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കനത്ത തോൽവിക്കു കാരണം കെ.വി. തോമസിന്റെ വരവും കെ റെയിൽ നടപ്പാക്കുമെന്ന പ്രചാരണവുമാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എൽ.ഡി.എഫിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് എതിരായാണ് തോമസിന്റെ വരവിനെ ജനം വിലയിരുത്തിയത്. സഭയുടെ സ്ഥാനാർത്ഥിയാണെന്ന പ്രചാരണവും തിരിച്ചടിയായി.
കാനത്തിനും വിമർശനം
പാർട്ടി സംഘടിപ്പിച്ച ഡി.ഐ.ജി ഓഫീസ് മാർച്ചിൽ ജില്ലാ സെക്രട്ടറി പി. രാജുവിനും എൽദോ എബ്രഹാമിനും പരിക്കേറ്റ സംഭവത്തിൽ പാർട്ടിക്കുള്ളിൽ തന്നെ മറുപ്രചാരണങ്ങൾ ഉണ്ടായത് ശരിയായില്ല. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം മാദ്ധ്യമങ്ങൾക്ക് ആഘോഷത്തിനു വഴിയൊരുക്കിയെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |