ആലപ്പുഴ: രേവതി ടീച്ചറുടെ ബൈക്കിന്റെ ശബ്ദം ദൂരെ കേട്ടാൽ തന്നെ മണ്ണഞ്ചേരിയിലെ 123-ാം അങ്കണവാടിയുടെ മുറ്റത്തെ കലപില ശബ്ദം കൂടും. ടീച്ചർ ബൈക്കിൽ അങ്കണവാടി മുറ്റത്തെത്തിയാൽ കുട്ടിക്കൂട്ടം അതിൽ കയറാൻ വാശിപിടിക്കും. തുടർന്ന് എല്ലാവരെയും സ്നേഹ വാത്സ്യല്യത്തോടെ പിന്തിരിപ്പിച്ച് ക്ലാസിലേക്കെത്തുന്ന രേവതി ടീച്ചറിന്റെ കുപ്പായത്തിലേക്ക് കയറും.
ആലപ്പുഴ, മണ്ണഞ്ചേരി പഞ്ചായത്ത് നോർത്ത് ആര്യാട് കുളങ്ങരവെളിയിൽ രേവതി ഉത്തമനാണ് (24) തന്റെ പ്രിയ വാഹനമായ ബൈക്കിൽ അങ്കണവാടിയിലെത്തുന്നത്. ചിന്നു ടീച്ചറെന്നാണ് വിളിപ്പേര്. ഹൈസ്‌കൂൾ കാലം മുതലാണ് രേവതിക്ക് ബൈക്ക് പ്രേമം തുടങ്ങിയത്. മരംവെട്ട് തൊഴിലാളിയായ അച്ഛൻ ഉത്തമനും അമ്മ ഉഷയും സഹോദരൻ അരുണും പിന്തുണയേകി.
വീട്ടുമുറ്റത്ത് അച്ഛന്റെയും സഹോദരന്റെയും ശിക്ഷണത്തിലായിരുന്നു ബൈക്കോടിക്കൽ പരിശീലനം. പതിനെട്ടാം വയസിൽ ലൈസൻസെടുത്തതോടെ ബൈക്ക് സ്വന്തമാക്കണമെന്ന ആഗ്രഹം മനസിലുദിച്ചു. അയൽവാസി പുതിയ ബൈക്ക് വാങ്ങിയപ്പോൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന പാഷൻ പ്രോ രേവതിക്ക് സമ്മാനിച്ചു.
നിയമനം താത്കാലികം
നാല് വർഷം മുമ്പാണ് അങ്കണവാടി വർക്കറുടെ താത്കാലിക ജോലി ലഭിച്ചത്. അമ്മയുടെ സഹോദരി ധരണിയുടെ വീട്ടിലാണ് 11 വർഷമായി അങ്കണവാടിയുള്ളത്. മക്കളില്ലാത്ത ധരണിക്ക് കൂട്ടായിരുന്ന രേവതി അന്നു മുതലേ അങ്കണവാടിയുടെ ഭാഗമായിരുന്നു. ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ ബി.എ കമ്മ്യൂണിക്കേറ്റിവിന് ചേർന്നെങ്കിലും അമ്മയ്‌ക്ക് അർബുദ്ദം ബാധിച്ചതോടെ പഠനം മുടങ്ങി. 2018ൽ അങ്കണവാടിയിലെ സ്ഥിരം വർക്കർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവധിയിൽ പ്രവേശിച്ചപ്പോഴാണ് രേവതിക്ക് താത്കാലിക നിയമനം ലഭിച്ചത്. നിലവിൽ നഗരത്തിലെ നാഷണൽ ട്യൂട്ടോറിയൽ കോളേജിൽ ബി.എ സോഷ്യോളജി സൺഡേ ബാച്ച് രണ്ടാം വർഷ വിദ്യാർത്ഥി കൂടിയാണ് രേവതി.
'ബൈക്കിലെത്തുന്നത് കാണാൻ കുട്ടികൾ കാത്ത് നിൽക്കും. ഒപ്പം കയറണമെന്ന് പലരും വാശി പിടിക്കാറുണ്ടെങ്കിലും റോഡിലേക്ക് അവരുമായി വാഹനമിറക്കില്ല".
- രേവതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |