അഗളി: പാലക്കാട് അട്ടപ്പാടിയിൽ നാല് വയസുകാരന്റെ കാൽ സ്റ്റൗവിൽ വച്ച് പൊള്ളിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും അമ്മയുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. അഗളി പഞ്ചായത്തിലെ ഓസത്തിയൂർ ഊരിലെ രഞ്ജിതയും (26) സുഹൃത്ത് പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണനുമാണ്(30) അറസ്റ്റിലായത്. രണ്ട് മക്കളുടെ അമ്മയായ രഞ്ജിത നാല് മാസമായി ഭർത്താവിനെയും മൂത്ത കുട്ടിയേയും ഉപേക്ഷിച്ച് ഉണ്ണിക്കൃഷ്ണനോടൊപ്പം ഗൂളിക്കടവ് മാർക്കറ്റ് റോഡിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇവരോടൊപ്പമുണ്ടായിരുന്ന ഇളയ മകനാണ് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നത്.
മർദ്ദനമേറ്റ് ഒരു കുട്ടി ചികിത്സയിലുണ്ടെന്ന വിവരം അറിഞ്ഞാണ് അഗളി പൊലീസ് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയത്. പിന്നീട് കുട്ടിയുടെ അച്ഛന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കുഞ്ഞ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ പുറത്ത് ഇലക്ട്രിക് വയറുകൊണ്ട് മർദ്ദിച്ച പാടുകളുണ്ട്. മദ്യപിച്ചു വീട്ടിൽ എത്തുന്ന അമ്മയുടെ സുഹൃത്ത് കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |