തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന വിവാദ ലോകായുക്ത ഭേദഗതി ബിൽ ഇന്ന് വീണ്ടും നിയമസഭയിലെത്തും. ലോകായുക്ത വിധിയിന്മേൽ അപ്പീലധികാരികളായി നിയമസഭയെയും മുഖ്യമന്ത്രിയെയും സ്പീക്കറെയും സർക്കാരിനെയും ചുമതലപ്പെടുത്തുന്ന വ്യവസ്ഥകളോടെയാണ് ബില്ലെത്തുന്നത്. സഭ ചർച്ച ചെയ്ത് ബിൽ പാസാക്കും.
രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ലോകായുക്തയുടെ പരിധിയിൽ നിന്നൊഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബിൽ പരിശോധിച്ച സബ്ജക്ട് കമ്മിറ്റി നിർദ്ദേശിച്ച ഈ ഭേദഗതിവ്യവസ്ഥകളോടെയെത്തുന്ന ബില്ലിന്മേൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിയോജനം രേഖപ്പെടുത്തിയിട്ടുണ്ട്.
ലോകായുക്ത വിധിയിന്മേൽ ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നിവർക്ക്
വാദം കേട്ട ശേഷം മൂന്ന് മാസത്തിനകം തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ആദ്യം സർക്കാർ കൊണ്ടുവന്നത്. ഇതിനെതിരെ സി.പി.ഐ അടക്കം വിയോജിച്ചതോടെ വിവാദമായി.പിന്നീട് മുന്നണിക്കകത്തുണ്ടായ ഒത്തുതീർപ്പ് ധാരണ പ്രകാരമാണ് വീണ്ടും മാറ്റങ്ങൾ വരുത്തിയത്. ഇതനുസരിച്ച് മുഖ്യമന്ത്രിക്കെതിരായ വിധിയിൽ നിയമസഭയും, മന്ത്രിമാർക്കെതിരായ വിധിയിൽ മുഖ്യമന്ത്രിയും, എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറും, ഉദ്യോഗസ്ഥർക്കെതിരായ വിധിയിൽ സർക്കാരും അപ്പീലധികാരികളാവും. നേരത്തേ രാഷ്ട്രീയ നേതാക്കളെയും ലോകായുക്ത പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |