SignIn
Kerala Kaumudi Online
Saturday, 27 April 2024 2.11 AM IST

തിരുവല്ലയിൽ വെള്ളപ്പൊക്കക്കെടുതി​: മൂന്ന് ക്യാമ്പുകൾ തുറന്നു

tvla

തിരുവല്ല : കനത്തമഴയെ തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലായി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ രണ്ടും കടപ്രയിൽ ഒരു ക്യാമ്പുമാണ് തുറന്നത്. മൂന്ന് ക്യാമ്പുകളിലുമായി 16 കുടുംബങ്ങളിലെ 38 പേരെ മാറ്റിപ്പാർപ്പിച്ചു. തോട്ടപ്പുഴശ്ശേരി,കടപ്ര,നിരണം, പെരി​ങ്ങര എന്നീ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കം ഏറെ ദുരിതം വിതച്ചിരിക്കുന്നത്. രക്ഷാമുന്നൊരുക്കത്തിന്റെ ഭാഗമായി ചെന്നൈ ആരക്കോണത്ത് നിന്നുമുള്ള 25 അംഗ എൻ.ഡി.ആർ.എഫ് സംഘം തിരുവല്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇരവിപേരൂർ പ്രയാറ്റ് കുളത്തിന് സമീപത്ത് താമസിക്കുന്ന നാല് വീടുകളിൽ വെള്ളംകയറി. ഇവിടുത്തെ തോട് കയ്യേറ്റം കാരണം പ്രയാറ്റ് കുളത്തിൽ നിന്ന് കൈതച്ചാലിലേക്ക് വെള്ളം ഒഴുകാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമായാണ് വീടുകളിൽ വെള്ളം കയറുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാവുംഭാഗം - ചാത്തങ്കരി റോഡിൽ പെരിങ്ങര മൂവിടത്തുപടിയിൽ വെള്ളംകയറിയതിനെ തുടർന്ന് ഗതാഗതം നിലച്ചു. പെരിങ്ങര പഞ്ചായത്ത് ഓഫീസിലും വെള്ളംകയറി. നിരണം - വീയപുരം ലിങ്ക് ഹൈവേയിൽ പലഭാഗങ്ങളിലും വെള്ളം കയറിയത് യാത്രക്കാർക്ക് ദുരിതമായി. കടപ്ര പഞ്ചായത്ത് അഞ്ചാംവാർഡിൽ തെക്ക് പെട്രോൾ പമ്പിന് സമീപം പുത്തൻപുരയിൽ ലീലാമ്മ ഡാനിയലിന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. പഞ്ചായത്ത് പ്രസിഡന്റ് നിഷാഅശോകൻ സ്ഥലം സന്ദർശിച്ചു. ഞായറാഴ്ച പുലർച്ചെയാണ് കനത്തമഴ തുടങ്ങിയത്. പകൽ മഴമാറിയെങ്കിലും തിങ്കളാഴ്ച രാത്രിയിലും ഇടിമിന്നലോടെ പെയ്ത മഴ ഇന്നലെ രാവിലെ വരെ തുടർന്നു.

കൊമ്പങ്കേരിയിൽ 27 കുടുംബങ്ങൾ ഒറ്റപ്പെട്ടു
നിരണം കൊമ്പങ്കേരിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 27 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പമ്പയാറിന്റെ കൈവഴിയായ അരീത്തോട് കരകവിഞ്ഞതിനെ തുടർന്ന് ഇന്നലെ രാവിലെ പ്രദേശത്താകെ വെള്ളം കയറി. വീടുകൾ എല്ലാം വെള്ളത്താൽ ചുറ്റപ്പെട്ടു കഴിഞ്ഞു.ഇനിയും ജലനിരപ്പ് ഉയർന്നാൽ വീടുകൾക്കുള്ളിൽ വെള്ളംകയറും. പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കി.

നാല് വീടുകൾക്ക് നാശം
തിരുവല്ല: കനത്തമഴയെ തുടർന്ന് രണ്ട് ദിവസമായി നാല് വീടുകൾക്ക് നാശം സംഭവിച്ചു. ചാത്തങ്കരി ചേരിപ്പറമ്പിൽ ജിബിന്റെ വീടിന്റെ മേൽക്കൂര മരംവീണ് തകർന്നു. ഇന്നലെ രാവിലെയാണ് സംഭവം. ശക്തമായി പെയ്ത മഴയ്ക്കിടെ മരം വീടിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞദിവസം തിരുവല്ല ആമല്ലൂർ പന്തിരുകാലായിൽ ജ്യോതിസിന്റെ വീടി​ന് ഭാഗീകനാശം സംഭവിച്ചു. ആമല്ലൂർ കുഴിയാത്ത് നിഷാന്ത് വർഗീസിന്റ് വീടിന്റെ കുറേഭാഗം ഇടിഞ്ഞുതാഴ്ന്നു. കവിയൂർ ഗണപതിക്കുന്നിൽ ഇടശ്ശേരി മേപ്രത്ത് രഘുവിന്റെ വീടിനും ഭാഗീകനാശം സംഭവിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.