തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ" പദയാത്ര കോൺഗ്രസിന് സഞ്ജീവനിയായിരിക്കുമെന്ന് യാത്രയുടെ ദേശീയ കോ-ഓഡിനേറ്റർ ദിഗ് വിജയ് സിംഗും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തകരെ സജീവമാക്കാനുമുള്ള യാത്ര തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതല്ല. ഭൂമിശാസ്ത്രപരവും സുരക്ഷ സംബന്ധിച്ച കാരണങ്ങളാലുമാണ് തിരഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്ത്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലൂടെ യാത്ര പോകാത്തത്.
യാത്രയെ പരാജയപ്പെടുത്താൻ ബി.ജെ.പിയും കേന്ദ്രസർക്കാരും ശ്രമിക്കുകയാണ്. യാത്രയുമായി സഹകരിക്കാത്ത കോൺഗ്രസുകാർ മോദിയുമായി ഒത്തുകളിക്കുന്നവരാണ്. പദയാത്രയിലൂടെ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളെ ജനത്തിന് തുറന്നു കാട്ടും. ബി.ജെ.പിയുടേത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ്. പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്.
അടുത്തമാസം ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്ന് വൈകിട്ട് അഞ്ചിന് തുടങ്ങുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് 2023 ജനുവരി 30ന് കാശ്മീരിൽ സമാപിക്കും. 11ന് കേരളത്തിലെത്തുന്ന പദയാത്ര 18 ദിവസംകൊണ്ട് ഏഴ് ജില്ലകളിലൂടെ കടന്നുപോകുമെന്നും നേതാക്കൾ അറിയിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, വി.ടി. ബലറാം, ദീപ്തി മേരി വർഗീസ്, കെ. ജയന്ത് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
കോൺഗ്രസ് ബന്ധം: സംശയമുള്ളവർ യെച്ചൂരിയോടു ചോദിക്കണം
കേരളത്തിൽ മുഖ്യ എതിരാളി സി.പി.എം ആണെങ്കിലും പുറത്ത് അങ്ങനെയല്ലെന്ന് ജയറാം രമേശ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളുയർന്നപ്പോൾ സംശയമുള്ളവർ സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയോടു ചോദിക്കൂ എന്നായിരുന്നു മറുപടി. എന്നാൽ ഗുലാം നബി ആസാദിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. കോൺഗ്രസിലേക്ക് ആളുകൾ വരികയും പോവുകയും ചെയ്യും എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ മറുപടി. ഇപ്പോൾ പാർട്ടിവിട്ടയാൾ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ടെന്നും ഇത്രയും കാലം ആർ.എസ്.എസിനെയൊ ബി.ജെ.പിയെയോ അദ്ദേഹം വിമർശിച്ചിട്ടില്ലെന്നു ഗുലാം നബിയുടെ പേരു പറയാതെ ദിഗ് വിജയ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |