ദിവസം മൂന്നു ലക്ഷത്തിന്റെ കച്ചവടം
തൃശൂർ: ബർഗർ ഷോപ്പിനു മുന്നിൽ എന്നും രാവിലെ ഒരു ബി.എം.ഡബ്ളിയുവും ബെൻസും വന്നു നിൽക്കും. അതിൽ നിന്നിറങ്ങുന്ന രണ്ടു ചെറുപ്പക്കാർ കോടീശ്വരന്മാരുടെ മക്കളാവുമെന്നു കരുതിയാൽ തെറ്റി. ഒരാൾ പപ്പടപ്പണിക്കാരന്റെ മകൻ. രണ്ടാമന്റെ അച്ഛൻ തൊഴിൽരഹിതൻ.
വീടിന്റെ ആധാരവും അമ്മമാരുടെ കെട്ടുതാലിയും വരെ പണയം വച്ച് ബർഗർ ഷോപ്പ് തുറന്ന് നാലു കടകളിലായി ദിവസം മൂന്ന് ലക്ഷത്തിലേറെ രൂപയുടെ കച്ചവടത്തിലേക്കു വളർന്ന ചുള്ളന്മാർ. തൃശൂർക്കാരായ രാഹുലും ബിനോജും.
എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ സഹപാഠികളാണ് പാവറട്ടി ചിറ്റാട്ടുകര വടാശേരി രാഹുലും കാക്കശേരി പുലിക്കോട്ടിൽ ബിനോജും. 2017ൽ ബി.കോം പഠിച്ചിറങ്ങിയപ്പോഴാണ് ബർഗർ കടയെന്ന മോഹമുദിച്ചത്. പക്ഷേ, 'കോളേജ് പിള്ളേർക്ക്" കട നൽകാൻ ആരും തയ്യാറായില്ല. ഏറെ അലഞ്ഞ് ഒടുവിൽ തൃശൂർ സെന്റ് തോമസ് കോളേജിനടുത്ത് കട കിട്ടി. മാസം 30,000 രൂപവാടകയ്ക്ക്. 15 ലക്ഷം വായ്പയായിരുന്നു മൂലധനം.
കടയ്ക്ക് ബർഗർ കാസിൽ എന്നു പേരിട്ടു. ബർഗർ ഉണ്ടാക്കുന്നതും വിൽക്കുന്നതുമെല്ലാം രണ്ടുപേരും ചേർന്നായിരുന്നു. ദിവസം ആയിരം രൂപയുടെ ബർഗർ പോലും തുടക്കത്തിൽ വിറ്റില്ല. കടം പെരുകി. കൂനിൽ കുരുവായി കൊവിഡും.
കട തുറക്കാൻ പറ്റാതായതോടെ ഓൺലൈൻ ഓർഡർ എടുക്കാൻ തീരുമാനിച്ചു. പുലർച്ചെ പത്രക്കെട്ടുകളിൽ കടയുടെ നോട്ടീസ് വിതരണം ചെയ്തു. ഓർഡറും കൊണ്ട് രാവും പകലും ഓടി. പയ്യെപ്പയ്യെ ലാഭത്തിലേക്ക്. കൊവിഡ് വിലക്ക് നീങ്ങിയപ്പോൾ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിനടുത്തും കട തുടങ്ങി. അതും ലാഭം. കഴിഞ്ഞവർഷം ചേറൂരും എടമുട്ടത്തുമായി രണ്ട് കടകൾ കൂടി തുറന്നു.
കടബാദ്ധ്യതകൾ തീർത്തപ്പോഴാണ് മുന്തിയ കാറുകളോട് രണ്ടാൾക്കും മോഹമുദിച്ചത്. പുതിയതു വാങ്ങി കാശെല്ലാം തീർക്കേണ്ടെന്നു വച്ചു. പിന്നെ സെക്കൻഹാൻഡിനായി തെരച്ചിൽ. രാഹുലിന് 18 ലക്ഷത്തിന് ബി.എം.ഡബ്ളിയുവും ബിനോജിന് 21 ലക്ഷത്തിന് ബെൻസും കിട്ടി. ബിനോജ് ഏക മകനാണ്. രാഹുലിന് ഒരു സഹോദരനുണ്ട്.
35 ജീവനക്കാരുണ്ട് ഇവരുടെ കടയിൽ. തൃശൂർ നഗരത്തിലെ വൻകിട ബർഗർ കടക്കാർക്കുപോലും ഇത്രയും ജീവനക്കാരും വിറ്റുവരവുമില്ല. കോളേജ് കുട്ടികളെന്ന് തള്ളിപ്പറഞ്ഞവർ ഇവരുടെ വിജയം കണ്ട് വിസ്മയിക്കുന്നു. കൊച്ചി കാക്കനാട്ടും ഉടൻ കട തുറക്കും.
15 ലക്ഷത്തിന്റെ കടക്കെണിയിൽ നിന്നാണ് ഞങ്ങൾ നീന്തിക്കയറിയത്. കഠിനാദ്ധ്വാനം ചെയ്താൽ നമ്മുടെ നാട്ടിലും സംരംഭകർക്ക് വിജയിക്കാം. ഞങ്ങൾ ഗ്യാരന്റി.
- രാഹുൽ, ബിനോജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |