തിരുവനന്തപുരം : ഖോഖോ എന്ന കായിക മത്സരം ഐ.പി.എൽ/ഐ.എസ്.എൽ മാതൃകയിൽ ലീഗായി ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന അൾട്ടിമേറ്റ് ഖോഖോയുടെ ആദ്യ സീസൺ വിജയകരമായി നടന്നുവരുമ്പോൾ അതിലെ മുൻ നിര ടീമായ തെലുഗു യോദ്ധാസിലൂടെ ശ്രദ്ധയാകർഷിക്കുന്ന മലയാളി താരമാണ് തിരുവനന്തപുരം പിരപ്പൻകോട് വേളാവൂർ സ്വദേശി അരുൺ. എസ്.എ. തെലുഗു യോദ്ധാസ് ടീമിനായി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഡിഫൻഡറാണ് ഈ മലയാളി താരം.
കേരളത്തിന് വേണ്ടി ദേശീയ തലത്തിൽ പുറത്തെടുത്ത മികവിന്റെ അടിസ്ഥാനത്തിലാണ് അരുണിന് യോദ്ധാസ് ടീമിലേക്ക് പ്രവേശനം ലഭിച്ചത്. ഖോഖോ അരുണിന്റെ ജീനുകളിൽ ഉള്ളതാണ്. അമ്മ അമ്പിളി മുൻ ദേശീയ ഖോഖോ താരമായിരുന്നു. സഹോദരി അശ്വതിയും ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പിരപ്പൻകോട് ജി.വി.എച്ച്.എസ്.എസിൽ അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ കായികഅദ്ധ്യാപികയായിരുന്ന സിന്ധു ടീച്ചറാണ് സ്പോർട്സിലേക്ക് കൈപിടിച്ചിറക്കിയത്.അത്‌ലറ്റിക്സിലും ഫുട്ബാളിലുമൊക്കെ പങ്കെടുത്തെങ്കിലും പതിയെ ഖോഖോയിലേക്ക് എത്തി. സബ്ജൂനിയർ തലം മുതൽ കേരള ടീമിലംഗമായി. മലപ്പുറത്തെ സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനവും ലഭിച്ചു.തുടർന്ന് ദേശീയ ജൂനിയർ,സീനിയർ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് മെഡലുകൾ നേടി. നേപ്പാളിൽ നടന്ന ടെസ്റ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീമിനായും കളിച്ചു.
കേരളത്തിൽ അധികം പ്രചാരമില്ലാത്ത ഖോഖോ എന്ന കളി അൾട്ടിമേറ്റ് ഖോഖോ ലീഗിന്റെ വരവോടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയെന്ന് അരുൺ പറയുന്നു. കേരളത്തിൽ സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിക്കാൻ പോലും പ്രയാസമുള്ള ഈ ഗെയിമിന് കൂടുതൽ മാർക്കറ്റ് ലഭിക്കാനും കളിക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ലീഗിലൂടെ കഴിയുന്നുണ്ട്.അമ്മ ദേശീയ താരമായിരുന്നെങ്കിലും അരുൺ പഠിച്ച സ്കൂളിലെ പാചകത്തൊഴിലാളിയായി ജോലി നോക്കുകയാണ്. സഹോദരിക്കും സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചിട്ടില്ല. പിതാവ് സത്യന് കൂലിപ്പണിയാണ്.ഖൊഖോ താരം എന്ന നിലയിൽ കുടുംബത്തിന് അൽപ്പമെങ്കിലും സാമ്പത്തിക സഹായം നൽകാൻ തനിക്ക് കഴിഞ്ഞത് അൾട്ടിമേറ്റ് ഖോഖോയിലെത്തിയത് കൊണ്ടാണെന്ന് അരുൺ പറയുന്നു.
അൾട്ടിമേറ്റ് ഖോഖോ
ഐ.പി.എൽ മാതൃകയിൽ ആറ് നഗരങ്ങളിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തിയുള്ള ലീഗാണ് അൾട്ടിമേറ്റ് ഖോഖോ. സോണി ടെൻ ചാനൽ ശൃംഖലയാണ് ടെലിവിഷൻ പാർട്ട്ണർ. ഈ മാസം 14നാണ് പ്രഥമ സീസൺ ആരംഭിച്ചത് തെലുഗുയോദ്ധാസിനെക്കൂടാതെ ഒഡീഷ ജഗ്ഗർനട്ട്സ്,ഗുജറാത്ത് ജയന്റ്സ്,ചെന്നൈ ക്വിക്ക് ഗൺസ്,മുംബയ് ഖിലാഡീസ്,രാജസ്ഥാൻ വാരിയേഴ്സ് എന്നീ ടീമുകളാണുള്ളത്.വിവിധ ടീമുകളിലായി കെ.പി.ശ്രിബിൻ,വിശാഖ്.എസ്,അഭിഷേക് എം.എസ്,ബിച്ചു എസ്.എസ്,നിഖിൽ, മഹേഷ്,ജിതിൻ, ശ്രജിൻ, സിബിൻ തുടങ്ങിയ മലയാളി താരങ്ങളും അണിനിരക്കുന്നു.രാത്രി 7 മുതൽ ടെൻ സ്പോർട്സ് ചാനലുകളിൽ ലൈവായി കാണാം. സെപ്തംബർ രണ്ടിനാണ് ഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |