കൊച്ചി: നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെയെടുത്ത കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പൊതുഗതാഗതം തടസപ്പെടുത്തിയെന്ന കുറ്റം നേതാക്കൾക്കെതിരെ നിലനിൽക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം ദേഹോപദ്രവം ഏൽപ്പിച്ചു, അസഭ്യവർഷം നടത്തി തുടങ്ങിയ കുറ്റങ്ങൾ കോടതി റദ്ദാക്കിയിട്ടുണ്ട്.
2021 നവംബറിൽ ഇന്ധനവില വർദ്ധനയ്‌ക്കെതിരെ നവംബർ ഒന്നിന് കൊച്ചിയിൽ ഡിസിസി നടത്തിയ സമരത്തിനിടെ നടൻ ജോജു ജോർജ് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇടപ്പളളി-വൈറ്റില-അരൂർ ബൈപാസിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിൽ നടനും അകപ്പെട്ടുപോയിരുന്നു. കേസ് റദ്ദാക്കുന്നതിന് എതിർപ്പില്ലെന്ന് കാണിച്ച് ജോജു ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. എന്നാൽ പരാതിപിൻവലിച്ചാലും പൊതുജനങ്ങൾക്കെതിരായ കുറ്റകൃത്യം റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചലച്ചിത്ര സംവിധായകൻ എ.കെ സാജന്റെ ചിത്രത്തിന്റെ ചർച്ചയ്‌ക്കായി കാണാൻ പോകവെയാണ് നടൻ സമരത്തിൽ പെട്ടത്. സമരത്തെ ശക്തമായി വിമർശിച്ച ജോജു അടുത്തുളള വാഹനത്തിൽ കീമോതെറാപ്പിയ്‌ക്ക് ശേഷം വീട്ടിലേക്ക് പോകാനാകാതെ ഒരു കുട്ടിയുമായെത്തിയ കുടുംബത്തിന്റെ അവസ്ഥ പറയുകയും ചെയ്‌തു. ഇതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടാകുകയും ഇതിനിടെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകരുകയും ചെയ്‌തു. കൊച്ചി മുൻ മേയർ ടോണി ചമ്മിണിയടക്കം കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് അന്ന് കേസെടുത്തിരുന്നത്. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |