തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പകരക്കാരനായ മന്ത്രിയെ ഇന്ന് ഉച്ചയ്ക്കുശേഷം ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. പാർട്ടി സംസ്ഥാനസമിതി അംഗവും തലശ്ശേരി എം.എൽ.എയുമായ എ.എൻ. ഷംസീറിന്റെ പേരിനാണ് മുൻതൂക്കം. ഗോവിന്ദൻ മാറുന്ന ഒഴിവിലേക്ക് പകരം മന്ത്രി എന്നതല്ലാതെ അതിനപ്പുറത്തേക്കുള്ള മന്ത്രിസഭാ അഴിച്ചുപണിയുണ്ടാവില്ലെന്നാണ് വിവരം. എന്നാൽ വകുപ്പുകളിൽ അഴിച്ചുപണി വന്നേക്കും. എം.വി. ഗോവിന്ദൻ ഇന്ന് മന്ത്രിസ്ഥാനം ഒഴിയും.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ കൊച്ചിയിലായതിനാലാണ് സെക്രട്ടേറിയറ്റ് യോഗം ഉച്ചയ്ക്കുശേഷമാക്കിയത്. സുപ്രധാനമായ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പുകൾ തന്നെ പുതിയ മന്ത്രിക്ക് ലഭിക്കുമെന്ന സൂചനയില്ല. നിലവിലെ മന്ത്രിമാരിൽ ആർക്കെങ്കിലുമായി ഈ വകുപ്പുകൾ വീതം വയ്ക്കുമ്പോൾ അതിനനുസരിച്ചുള്ള ക്രമീകരണം മന്ത്രിസഭയിലുണ്ടാകും. മന്ത്രിമാരുടെ വകുപ്പുകൾ മാറി മറിയാനിടയുണ്ട്. ഷംസീറിനു പുറമേ പി. നന്ദകുമാർ, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പ്രചരിക്കുന്നുണ്ട്.
ഗോവിന്ദൻ ഒഴിയുമ്പോൾ കണ്ണൂർ ജില്ലയുടെ തന്നെ പ്രാതിനിദ്ധ്യമുറപ്പാക്കാൻ തീരുമാനിച്ചാൽ അവിടെ നിന്നുള്ള സംസ്ഥാനകമ്മിറ്റിയംഗം എന്നതാണ് ഷംസീറിനുള്ള അനുകൂലഘടകം. മുമ്പ് പിണറായി മന്ത്രിസ്ഥാനമൊഴിഞ്ഞപ്പോൾ പകരം എറണാകുളത്ത് നിന്ന് എസ്. ശർമ്മയെ പരിഗണിച്ച ചരിത്രവുമുണ്ട്. ഭരണഘടനാ അധിക്ഷേപ പ്രസംഗത്തിന്റെ പേരിൽ രാജി വയ്ക്കേണ്ടി വന്ന സജി ചെറിയാൻ അദ്ദേഹത്തിനെതിരായ കേസ് തീർപ്പാകുന്ന മുറയ്ക്ക് മന്ത്രിസഭയിൽ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം.
ബില്ലിൽ ഒപ്പിടുമോ?
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന വിവാദത്തിൽ ഹൈക്കോടതി ഇടപെട്ട സാഹചര്യത്തിൽ, കേസിൽ അന്തിമതീർപ്പാകുന്നതു വരെ കാത്തിരിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മുള്ളത്. മറിച്ചായാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതും ഇന്നത്തെ നേതൃയോഗം ചർച്ച ചെയ്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |