തിരുവനന്തപുരം: നേമത്ത് ലഹരി മാഫിയാസംഘത്തിന്റെ ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പൂഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് ശരത്ത്, യൂണിറ്റ് കമ്മിറ്റിയംഗം ഷൈജു, സി.പി.എം പൂഴിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സജി (കുഞ്ഞുമോൻ) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 11.30നായിരുന്നു സംഭവം. പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. നേമം ആലത്തറ ജംഗ്ഷനിലും പരിസരത്തും പ്രദേശവാസികളായ ചിലരും അവരുടെ സുഹൃത്തുക്കളും പൊതുവഴിയോടു ചേർന്ന് കഞ്ചാവും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് പതിവായിരുന്നു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ യാത്രചെയ്യുന്ന വഴിയിലായിരുന്നു ലഹരി ഉപയോഗം.പല തവണ ഇത് വിലക്കിയെങ്കിലും അവർ കൂട്ടാക്കിയിരുന്നില്ല. സഹികെട്ട് നാട്ടുകാർ പൊലീസിനെ അറിയിക്കാറുണ്ടെങ്കിലും പൊലീസ് എത്തുമ്പോൾ സംഘം പിന്നിലെ വയൽ വഴി രക്ഷപ്പെടും. ഇതോടെ പൊലീസും തിരിഞ്ഞു നോക്കാതായി. ഇന്നലെയും ഇത്തരത്തിൽ സംഭവമുണ്ടായപ്പോൾ അത്തപ്പൂക്കളമൊരുക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ ലഹരി ഉപയോഗം മതിയാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ഇഷ്ടപ്പെടാത്തതിനാൽ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.അക്രമി സംഘത്തിന്റെ പക്കലുണ്ടായിരുന്ന വാൾ ഉപയോഗിച്ച് രണ്ട് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു.ബഹളം കേട്ട് ഓടിയെത്തിയ മറ്റ് പ്രവർത്തകരെ അടിച്ച് വീഴ്ത്തിയശേഷമാണ് ലഹരി സംഘം രക്ഷപ്പെട്ടത്.പരിക്കേറ്റ പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.നേമം പൊലീസ് കേസെടുത്തു. മുൻപും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു നേരെ ലഹരി മാഫിയയുടെ ആക്രമണം ഈ പ്രദേശങ്ങളിൽ ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |