SignIn
Kerala Kaumudi Online
Saturday, 27 April 2024 4.24 AM IST

നായ്ക്കുട്ടികളെയും വന്ധ്യംകരിക്കാം, ഓമനയാക്കാം; 'എൻഡ്' നാളെ നീളെ...

end-

തൃശൂർ: എട്ട് മുതൽ 12 ആഴ്ച വരെ പ്രായമുള്ള നായ്ക്കുട്ടികളെ വന്ധ്യംകരിച്ച് വീടുകളിൽ വളർത്താൻ നൽകി തെരുവുനായ് നിയന്ത്രണം ഫലപ്രദമാക്കാവുന്ന പദ്ധതി 12 വർഷമായിട്ടും നടപ്പായില്ല. പെൺനായ്ക്കളിൽ അണ്ഡാശയം നിലനിറുത്തുകയും ഗർഭപാത്രത്തിന്റെ ട്യൂബുകൾ മുറിച്ചു മാറ്റുകയും ആൺനായ്ക്കളിൽ വാസക്ടമിയിലൂടെ ബീജത്തിന്റെ പ്രവാഹം തടയുകയും ചെയ്യുന്ന ഏർളി ന്യൂട്രനിംഗ് ഇൻ ഡോഗ്‌സാണ് (എൻഡ്) തെരുവുനായ്ക്കളുടെ കടിയേറ്റുള്ള മരണം കൂടുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്നത്.

മണ്ണുത്തി വെറ്ററിനറി കോളേജിലെ അദ്ധ്യാപകനും നിലവിൽ പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസിലെ ഡീനുമായ ഡോ.എം.കെ.നാരായണൻ 2010ലാണ് പദ്ധതി മുന്നോട്ടുവെച്ചത്. രണ്ട് വർഷത്തെ പഠനശേഷം ആവിഷ്‌കരിച്ച എൻഡ് വഴി അഞ്ച് വർഷത്തിനകം നായ്ക്കളുടെ ജനനനിയന്ത്രണം സാദ്ധ്യമാകുമെന്ന് തെളിയിച്ചു.

2012ൽ അൻപതോളം നായകളെ എൻഡ് വഴി വന്ധ്യംകരിച്ചിരുന്നു. വീടുകളിൽ വളർത്താൻ കൊടുത്ത നായക്കുട്ടികൾ ഇപ്പോഴും ആരോഗ്യവാന്മാരാണ്. പെട്ടെന്ന് ഇണങ്ങുന്നതും രോഗപ്രതിരോധശേഷി കൂടുതലുള്ളതുമായ നാടൻ നായകളെ ഏറ്റെടുക്കാനും നിരവധിപേർ തയ്യാറായി. വിദേശങ്ങളിൽ നായക്കുട്ടികളെ വളർത്താൻ വന്ധ്യംകരണം നിർബന്ധമാണ്. അതിന്റെ ചുവടുപിടിച്ചാണ് എൻഡ് ഒരുക്കിയത്. എന്നാൽ ഏറ്റെടുക്കാനോ വ്യാപിപ്പിക്കാനോ സർക്കാർ തയ്യാറായില്ല.

1987ൽ അമേരിക്കയിലെ വെറ്ററിനറി ഡോക്ടറായ ലിയോ ലിബർമാനാണ് ആദ്യമായി പരീക്ഷിച്ച് വിജയിപ്പിച്ചത്. ആന്റി റാബീസ് വാക്‌സിന്റെ ഒരു ഡോസ് മാത്രം എടുക്കാൻ ശേഷിക്കേ, കോഴിക്കോട് വീട്ടമ്മ പേവിഷ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസം മരിച്ചിരുന്നു. തെരുവുനായ് വന്ധ്യംകരണം വ്യാപിപ്പിക്കണമെന്ന മുറവിളി ഉയരുമ്പോഴാണ് പദ്ധതി ഫയലിൽ ശേഷിക്കുന്നത്.

എൻഡിനുള്ള ഗുണങ്ങൾ

ചെറിയ നായക്കുട്ടികളായതിനാൽ പിടികൂടാനുള്ള പ്രയാസമില്ല.
ശസ്ത്രക്രിയയും ശേഷമുള്ള പരിചരണവും ഫലപ്രദവും എളുപ്പവുമാണ്. മുറിവുകൾ പെട്ടെന്ന് ഉണങ്ങും
കുട്ടികളെ വന്ധ്യംകരിച്ചാൽ പെറ്റുപെരുകുന്നത് പൂർണമായും തടയാം.
നിലവിലുള്ള എ.ബി.സിക്ക് (അനിമൽ ബർത്ത് കൺട്രോൾ) ഒപ്പം നടപ്പാക്കാം.
എ.ബി.സിയും എൻഡ് പദ്ധതിയും ഒന്നിപ്പിച്ചാൽ 5 വർഷം തെരുവുനായകളെ നിയന്ത്രിക്കാം
മുതിർന്ന നായകളെ പിടികൂടാനും വന്ധ്യംകരിക്കാനുമുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാം

മുടന്തി എ.ബി.സി

സർക്കാർ അംഗീകരിച്ച അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ഫലപ്രദമല്ലെന്നാണ് തെരുവുനായ്ക്കൾ പെരുകുന്നുവെന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമില്ലാത്തതിനാൽ കുടുംബശ്രീ വഴി പഞ്ചായത്തുകളിൽ നടത്തിയിരുന്ന എ.ബി.സി നിറുത്തിവെച്ചത് പ്രതിസന്ധിയാകുകയും ചെയ്തു. ബോർഡിന്റെ അംഗീകാരമുള്ള സംഘടനകൾക്ക് വന്ധ്യംകരണം ചെയ്യാനാവുമെങ്കിലും സംഘടനകൾ കേരളത്തിലില്ല. തദ്ദേശസ്ഥാപനങ്ങളെ മാത്രമാണ് വന്ധ്യംകരണത്തിന് ആശ്രയിക്കാനാവുക. തദ്ദേശസ്ഥാപനങ്ങൾ തയ്യാറായിക്കഴിഞ്ഞാലും കെട്ടിടവും ജീവനക്കാരും ഓപ്പറേഷൻ തിയേറ്ററും ഉപകരണങ്ങളുമെല്ലാം ഉടൻ സജ്ജമാക്കാനുമാവില്ല.

'' എൻഡ് പദ്ധതിയുമായി പലപ്പോഴും അധികൃതരെ സമീപിച്ചിരുന്നു. ഫലപ്രദമാണെന്ന് ബോദ്ധ്യപ്പെട്ടതാണിത്. തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടിവരുമ്പോൾ അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ''

ഡോ.എം.കെ.നാരായണൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, END
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.