മോസ്‌കോ: കഴിഞ്ഞ ദിവസം അന്തരിച്ച സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായിൽ ഗോർബച്ചേവിന്റെ (91) സംസ്കാരച്ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുക്കില്ല. ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് ആണ് ഇക്കാര്യം അറിയിച്ചത്. ഓദ്യോഗിക തിരക്കുകൾ കാരണമാണ് പുട്ടിന് പങ്കെടുക്കാൻ കഴിയാത്തതെന്നും ഇന്നലെ രാവിലെ ഗോർബച്ചേവിന്റ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിലെത്തി പുട്ടിൻ അന്തിമോപചാരം അർപ്പിച്ചിരുന്നെന്നും പെസ്കോവ് വ്യക്തമാക്കി.
നാളെയാണ് ഗോർബച്ചേവിന്റെ സംസ്കാരം. ചൊവ്വാഴ്ചയായിരുന്നു ഗോർബച്ചേവിന്റെ അന്ത്യം. ഗോർബച്ചേവിന്റെ സംസ്കാരച്ചടങ്ങുകളിൽ ഗാർഡ് ഒഫ് ഓണർ അടക്കമുള്ള ഔദ്യോഗിക ബഹുമതി ഘടകങ്ങൾ ഉണ്ടാകുമെന്ന് പെസ്കൊവ് വ്യക്തമാക്കി.
മോസ്കോയിലെ പ്രശസ്തമായ ഹൗസ് ഒഫ് യൂണിയൻസിലെ ഹാൾ ഒഫ് കൊളംസിലാണ് ഗോർബച്ചേവിന്റ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുക. 1953ൽ മരണ ശേഷം ജോസഫ് സ്റ്റാലിന്റെ മൃതദേഹവും ഇവിടെ പൊതുദർശനത്തിന് വച്ചിരുന്നു. പൊതുജനങ്ങൾക്ക് ഗോർബച്ചേവിന് അന്ത്യാഞ്ജലി അർപ്പിക്കാം. ശേഷം മോസ്കോയിലെ സെൻട്രൽ നൊവൊഡെവിച്ചി സെമിത്തേരിയിൽ 1999ൽ രക്താർബുദം ബാധിച്ച് മരിച്ച ഭാര്യ റെയ്സയുടെ കല്ലറയ്ക്ക് സമീപം സംസ്കരിക്കും.
16ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ സെമിത്തേരിയിലാണ് രാഷ്ട്രീയക്കാർ, കവികൾ, രാജകുടുംബാംഗങ്ങൾ, പണ്ഡിതർ ഉൾപ്പെടെ റഷ്യയിലെ നിരവധി പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്നത്. റഷ്യയുടെ ആദ്യ പ്രസിഡന്റും ഗോർബച്ചേവിന്റ രാഷ്ട്രീയ എതിരാളിയുമായിരുന്ന ബോറിസ് യെൽറ്റ്‌സിനെയും ഇവിടെയാണ് സംസ്കരിച്ചിരിക്കുന്നത്. നികിത ക്രുഷ്‌ചെവ് മാത്രമാണ് ഇവിടെ ഇതിന് മുമ്പ് സംസ്കരിക്കപ്പെട്ട സോവിയറ്റ് നേതാവ്. മറ്റുള്ളവരെ റെഡ് സ്ക്വയറിലെ ക്രെംലിൻ വോൾ നെക്രോപൊലിസിലാണ് സംസ്കരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |