തിരുവനന്തപുരം: ഒന്നര വർഷമെന്ന ചെറിയ കാലയളവാണെങ്കിലും സമീപകാലത്ത് കേരള നിയമസഭയെ നയിച്ച ശ്രദ്ധേയനായ സ്പീക്കർ എന്ന ഖ്യാതിയുമായാണ് എം.ബി. രാജേഷ് പടിയിറങ്ങുന്നത്. രാഷ്ട്രീയകേരളം ചർച്ച ചെയ്ത റൂളിംഗുകളിലൂടെയും ഭരണ - പ്രതിപക്ഷങ്ങളെ ഒരേയളവിൽ കണ്ടും സ്പീക്കർ പദവിയിൽ രാജേഷ് ശ്രദ്ധേയനായി. ഈ കരുത്ത് മന്ത്രിസ്ഥാനത്ത് അദ്ദേഹത്തിന് മുതൽക്കൂട്ടാകും.
വടകരയിൽ നിന്നുള്ള ആർ.എം.പി അംഗം കെ.കെ. രമയ്ക്കെതിരെ നിയമസഭയിൽ സി.പി.എം അംഗം എം.എം. മണി നടത്തിയ പരാമർശം രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയപ്പോൾ സ്പീക്കർ രാജേഷ് നൽകിയ റൂളിംഗ് കേരളനിയമസഭയുടെ ചരിത്രത്തിലെ എണ്ണപ്പെട്ട ഒന്നായാണ് വിലയിരുത്തുന്നത്. ലിംഗസമത്വത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചും സ്ത്രീകൾക്ക് സമൂഹത്തിൽ കിട്ടേണ്ട പരിഗണനയും മാന്യതയും വിശദീകരിച്ചും വാക്കുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകേണ്ട കരുതൽ ഓർമ്മിപ്പിച്ചുമായിരുന്നു ആ റൂളിംഗ്.
ബഡ്ജറ്റ് സമ്മേളനത്തിൽ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് കെ.കെ. രമയ്ക്കെതിരെ മണിയുടെ വിവാദ പരാമർശമുണ്ടായത്. മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. മാപ്പ് പറയാൻ മണി തയാറായില്ല. സ്പീക്കറുടെ റൂളിംഗിൽ പ്രതിപക്ഷവും മതിപ്പ് പ്രകടിപ്പിച്ചു. റൂളിംഗിന്റെ അടിസ്ഥാനത്തിൽ എം.എം. മണി പരാമർശം പിൻവലിച്ചു.
രാജേഷ് സ്പീക്കറായ ശേഷം കൈക്കൊണ്ട പല നിലപാടുകളും റൂളിംഗുകളും സഭയുടെ ഔന്നത്യം ഉയർത്തിപ്പിടിക്കുന്നതായിരുന്നു. സർക്കാർ ബിസിനസ് നടത്തിക്കൊടുക്കുമ്പോൾ തന്നെ പ്രതിപക്ഷ താല്പര്യം സംരക്ഷിക്കുന്നതിലും അദ്ദേഹം ജാഗ്രത കാട്ടി. നിലപാടുകളിലെ കാർക്കശ്യത്തിൽ വിട്ടുവീഴ്ചയുണ്ടായില്ല.
രാജേഷ് നിറുത്തിയേടത്ത് നിന്ന് തുടങ്ങേണ്ടി വരുമ്പോൾ എ.എൻ. ഷംസീറിന് സഭയുടെ അംഗീകാരം നേടുകയെന്ന വെല്ലുവിളി മുന്നിലുണ്ട്. രണ്ടാം തവണ എം.എൽ.എയായ ഷംസീറിന് ഈ പരിചയം തുണയാകുമെന്ന് സി.പി.എം വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |