തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാവർഗ്ഗീസ് പിഎച്ച്.ഡി നേടിയ ശേഷം ബോണ്ട് വ്യവസ്ഥ ലംഘിച്ചതിനാൽ ഗവേഷണകാലത്തു വാങ്ങിയ മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി യു.ജി.സിക്ക് പരാതി നൽകി. അദ്ധ്യാപന രംഗത്ത് ഗവേഷണ മികവ് ആർജ്ജിക്കുന്നതിനായി യു.ജി.സി ഏർപ്പെടുത്തിയ പദ്ധതിയാണ് ഫാക്കൽട്ടി ഡെവലപ്‌മെന്റ് പ്രോഗ്രാം (എഫ്.ഡി.പി). ഇതു പ്രകാരം ഗവേഷണ കാലയളവിൽ അദ്ധ്യാപകർക്ക് യു.ജി.സി സ്‌കെയിലിൽ ശമ്പളം നൽകും. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ഗവേഷണത്തിന് നിയോഗിക്കുന്നത്.
ഒരു അദ്ധ്യാപകന് 25ലക്ഷം രൂപയിലേറെ ഈ പദ്ധതിയിലൂടെ ചെലവഴിക്കുന്നു. ഇക്കാലയളവിൽ പകരക്കാരനെ നിയമിക്കുന്നതിനുള്ള ചെലവും യു.ജി.സി വഹിക്കും.
ഗവേഷണം വഴി ആർജ്ജിക്കുന്ന വൈജ്ഞാനിക സമ്പത്ത് തുടർന്നുള്ള അദ്ധ്യാപനത്തിലൂടെ അതേ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുമെന്ന ഉറപ്പ് മുദ്റപ്പത്രത്തിൽ സമർപ്പിച്ച ശേഷമാണ് അവധി അനുവദിച്ചിട്ടുള്ളത്. എന്നാൽ പ്രിയാവർഗീസ് കരാർ വ്യവസ്ഥ ലംഘിച്ച് കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻസ് സർവീസ് ഡയറക്ടറായും സംസ്ഥാന ഭാഷാഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായും ഡെപ്യൂട്ടേഷനിൽ നിയമിതയായി.
2012 മാർച്ചിൽ കേരളവർമ്മ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായ പ്രിയാവർഗീസ് 2015 ജൂലായ് മുതൽ 2018 ഫെബ്രുവരി വരെ എഫ്.ഡി.പി മുഖേന ഗവേഷണത്തിന് അവധിയിലായിരുന്നു.ഗവേഷണം പൂർത്തിയാക്കി കോളേജിൽ മടങ്ങിയെത്തിയ ശേഷം 2019 ആഗസ്റ്റ് മുതൽ ഡെപ്യൂട്ടേഷൻ ശുപാർശചെയ്ത കേരളവർമ്മ കോളേജ് പ്രിൻസിപ്പലും ഡെപ്യൂട്ടേഷൻ അനുവദിച്ച സംസ്ഥാന സർക്കാരും ചട്ടലംഘനം നടത്തിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി യു.ജിസി ക്ക് നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |