തൃശൂർ: യു.ഡി.എഫ് തൃശൂർ ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരിയെ നീക്കി പകരം മുൻ എം.എൽ.എ എം.പി. വിൻസെന്റിനെ നിയമിച്ചത് കെ.പി.സി.സി റദ്ദാക്കി. നടപടി മരവിപ്പിക്കുന്നതായും പുതിയ അറിയിപ്പുണ്ടാകുന്നത് വരെ തത്‌സ്ഥിതി തുടരാനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിർദ്ദേശിച്ചു.
രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനും ഐ ഗ്രൂപ്പുകാരനുമായ ജോസഫ് ചാലിശ്ശേരിയെ നീക്കിയതിനെതിരെ ചെന്നിത്തല നേരിട്ട് എ.ഐ.സി.സി നേതൃത്വവുമായി സംസാരിച്ചാണ് വിൻസെന്റിന്റെ നിയമനം തടഞ്ഞതെന്നാണ് വിവരം.
വിൻസെന്റിന്റെ നിയമനഉത്തരവ് ഔദ്യോഗികമായി പുറത്തിറക്കിയിരുന്നില്ല. യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെ കുറിപ്പ് മാദ്ധ്യമങ്ങളുടെ വാട്‌സാപ്പുകളിലേക്ക് അയയ്ക്കുകയായിരുന്നു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും അറിവില്ലാതെ നിയമനം നടക്കാൻ സാദ്ധ്യതയില്ലെന്ന് നേതാക്കൾ സൂചന നൽകിയിരുന്നു.
രമേശ് ചെന്നിത്തല വിഭാഗം കൈവശം വച്ചിരുന്ന യു.ഡി.എഫ് ചെയർമാൻ സ്ഥാനം കെ.സി. വേണുഗോപാൽ, എം.പി. വിൻസെന്റിലൂടെ പിടിച്ചെടുക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഐ ഗ്രൂപ്പുകാരനായിരുന്ന എം.പി. വിൻസെന്റ് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ പക്ഷത്തേക്ക് മാറിയിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു നിയമനം. നിലവിൽ ജില്ലയിൽ യു.ഡി.എഫ് ചെയർമാനെ നീക്കേണ്ട സാഹചര്യമില്ലെന്നിരിക്കെ തിരക്കിട്ടെടുത്ത നടപടിയിൽ അതൃപ്തിയുണ്ടെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചതോടെയാണ് നടപടി റദ്ദാക്കിയത്.
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെയുണ്ടായ സംഭവം നേതാക്കളിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |