ഇന്ത്യ -പാക് പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങി
ഷാർജ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ ഹോംഗ്കോംഗിനെതിരെ 155 റൺസിന് തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. മറുപടിക്കിറങ്ങിയ ഹോംഗ്കോംഗ് 10.4 ഓവറിൽ 38 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തോൽവിയോടെ ഹോംഗ്കോംഗ് പുറത്തായി. ഇതോടെ നാളെ സൂപ്പർ ഫോറിൽ ഇന്ത്യ -പാക പോരാട്ടത്തിന് കളമൊരുങ്ങി.
റൺസടിസ്ഥാനത്തിൽ ട്വന്റി-20യിൽ പാകിസ്ഥാന്റ ഏറ്റവും വലിയ വിജയമാണിത്. ഹോംഗ്കോംഗിന്റെ ഈ ഫോർമാറ്റിലെ ഏറ്രവും ചെറിയ ടോട്ടലും ഈ മത്സരത്തിലേതാണ്.
പാകിസ്ഥാനായി ഷദാബ് ഖാൻ 2.4ഓവറിൽ 8 റൺസ് നൽകി നാല് വിക്കറ്റ് നേടി. മൊഹമ്മദ് നവാസ് മൂന്നും നസീം ഷാ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഹോംഗ്കോംഗ് ബാറ്റർമാരിൽ ആർക്കും രണ്ടക്കം കടക്കാനായില്ല. എക്സ്ട്രായായി പത്ത് റൺസ് കിട്ടിയില്ലായിരുന്നെങ്കിൽ അവരുടെ പതനത്തിന്റെ ആഴം വീണ്ടും വർദ്ധിച്ചേനെ. 8 റൺസെടുത്ത ക്യാപ്ടൻ നിസാഖത്ത് ഖാനാണ് അവരുടെ ടോപ് സ്കോറർ.
നേരത്തേ പുറത്താകാതെ 6 ഫോറും 1 സിക്സും ഉൾപ്പെടെ 57 പന്തിൽ 78 റൺസെടുത്ത ഓപ്പണർ മുഹമ്മദ് റിസ്വാനാണ് പാക് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 41 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 53 റൺസ് നേടി ഫഖർ സമാനും മികച്ച പ്രകടനം പുറത്തെടുത്തു. ഖുൽദിഷ് ഷാ 5 സിക്സുൾപ്പെടെ 15 പന്തിൽ 35 റൺസുമായി കത്തിക്കയറി.
സൂപ്പർ ഫോറിൽ ഇന്ന്
ശ്രീലങ്കയും - അഫ്ഗാനിസ്ഥാൻ
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |