നെയ്യാറ്റിൻകര: നിർമ്മാണം ആരംഭിച്ച് 12 വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത കരമന-കളിയിക്കാവിള ദേശീയ പാതവികസനത്തിൽ ജനങ്ങൾക്ക് പ്രതീക്ഷയ്ക്ക് വക നൽകി ബാലരാമപുരം കൊടിനട മുതൽ വഴിമുക്ക് വരെ റോഡ് വികസനത്തിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ ത്വരിതഗതിയിൽ. റോഡ് വീതികൂട്ടുന്നതോടെ ബാലരാമപുരത്തെ അഴിയാക്കുരുക്കായ ഗതാഗത തടസ്സം മാറുമെന്ന പ്രതീക്ഷയിലാണ് ജനം. കരമന മുതൽ ബാലരാമപുരം കൊടിനട വരെയുള്ള റോഡ് വികസനം പൂർത്തിയായെങ്കിലും തുടർന്നുള്ള വഴിമുക്ക് വരെയുള്ള റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിന്റെ വീതിക്കുറവും റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളും കാൽനട വാഹനയാത്ര ദുഃസ്സഹമാക്കുകയാണ്.
അനന്തമായി നീണ്ട് ആദ്യഘട്ടം
ആദ്യഘട്ടമെന്ന നിലയിൽ പണി ആരംഭിച്ച കരമന മുതൽ വഴിമുക്ക് വരെ ഒന്നാം ഘട്ടമായി തുടങ്ങിയ റോഡ് നിർമ്മാണം അനന്തമായി നീണ്ട് ഇപ്പോൾ മൂന്നാം ഘട്ടത്തിലാണ്. ആദ്യം കരമന മുതൽ പ്രാവച്ചമ്പലം വരെയും പിന്നീട് കൊടിനടവരെയുമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയായിട്ടുള്ളത്. അടുത്തമാസത്തോടെ കൊടിനടമുതൽ വഴിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശത്തുമായുള്ള 54 ഏക്കർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറും.
വിജ്ഞാപനം ഉടൻ
വിഴിഞ്ഞം-കാട്ടാക്കട റോഡിൽ അടിപ്പാത നിർമ്മിക്കാനായി പഠനം നടത്തി പദ്ധതി തയാറാക്കിയെങ്കിലും പിന്നീട് ഇവിടത്തെ അടിപ്പാത നിർമ്മാണം ഉപേക്ഷിക്കുകയായിരുന്നു. ഒരു വിഭാഗം വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പദ്ധതി ഉപേക്ഷിച്ചതെന്ന ആക്ഷേപവും ശക്തമാണ്. ഇതിന് പരിഹാരമായി ബാലരാമപുരത്ത് അടിപ്പാത നിർമ്മിച്ച് പ്രശ്നം പരിഹരിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സ്ഥലമേറ്റെടുത്ത് നഷ്ടപരിഹാരം കൈമാറുന്നതടക്കമുള്ള വിജ്ഞാപനവും ഉടനുണ്ടാകും.
പദ്ധതിയുടെ ലക്ഷ്യം
കരമന-കളിയിക്കാവിള ദേശീയപാത വികസനം സംബന്ധിച്ച് പ്രദേശവാസികൾക്കിടയിലും ആക്ഷൻ കൗൺസിലിലും നിരന്തരം ആക്ഷേപമുന്നയിച്ചതിനെ തുടർന്നാണ് സർക്കാർ പ്രത്യേകയോഗം വിളിച്ചുചേർത്ത് റോഡ് വികസന നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. പൊന്നുംവില ഭേദഗതി നിയമപ്രകാരം വില നിശ്ചയിച്ച് ഏറ്റെടുക്കുന്ന വസ്തുവിന്റെ അടിസ്ഥാനവില 15നകം തയാറാക്കി നഷ്ടപരിഹാരം നൽകുന്നതിനായുള്ള സ്റ്റേറ്റ്മെന്റ് പുറത്തിറക്കാനാണ് നിലവിലെ പദ്ധതി ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ഈയാഴ്ച തന്നെ സ്ഥലമേറ്റെടുപ്പുമായുണ്ടാകുന്ന പുനരധിവാസ പാക്കേജ് നടപ്പാക്കുകയും തുടർന്ന് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്യും.
കൂടുതൽ ജീവനക്കാരെ വിനിയോഗിച്ച് പാതവികസനത്തിനുള്ള സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് നടപടികൾ ദ്രുതഗതിയിലാക്കാനാണ് അധികൃതരുടെ തീരുമാനം. കരമന മുതൽ വഴിമുക്ക് വരെയുള്ള 13 കിലോമീറ്റർ ദൂരത്തിന് 12 വർഷത്തോളമെടുത്ത അധികൃതർ വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള റോഡിന്റെ അലൈൻമെന്റ് പോലും നടത്താത്ത സാഹചര്യത്തിൽ കരമന-കളിയിക്കാവിള ദേശീയപാത വികസനം എന്ന് പൂർത്തിയാക്കുമെന്ന ആശങ്കയിലാണ് ജനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |