തിരുവനന്തപുരം: എ.എൻ. ഷംസീറിനെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കാൻ ഈ മാസം 12നോ 13നോ പ്രത്യേക നിയമസഭാസമ്മേളനം ചേരും. 12നാണ് ആദ്യം ആലോചിച്ചതെങ്കിലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് അന്ന് അസൗകര്യമാണെന്ന് സൂചനയുണ്ട്. അദ്ദേഹത്തിന്റെ സൗകര്യം നോക്കിയാവും സഭ സമ്മേളിക്കുക. അതേസമയം, ഷംസീറിനെതിരെ സ്ഥാനാർത്ഥിയെ നിറുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോൾ പോലും ഭരണകക്ഷിയിൽ നിന്ന് എപ്പോഴും ശല്യപ്പെടുത്തുന്ന അംഗമായാണ് ഷംസീറിനെ പ്രതിപക്ഷം കാണുന്നത്. സ്ഥിരം രാഷ്ട്രീയാക്രമണം നടത്തുന്ന അംഗമായതിനാൽ ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെടേണ്ട എന്ന വികാരമാണ് പ്രതിപക്ഷത്തിന്. പ്രതിപക്ഷം മത്സരിച്ചാൽ വോട്ടെടുപ്പ് വേണ്ടിവരും. ഭരണകക്ഷിക്ക് 99ഉം പ്രതിപക്ഷത്തിന് 41ഉം അംഗങ്ങളാണ് സഭയിൽ.
നിയമനിർമാണത്തിനായി ചേർന്ന സമ്മേളനം വ്യാഴാഴ്ച സമാപിച്ചെങ്കിലും ഈ സമ്മേളനം പ്രൊറോഗ് ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല. അതിനാൽ കക്ഷിനേതാക്കൾക്കിടയിൽ ധാരണയുണ്ടാക്കി സമ്മേളനം ചേരാവുന്നതേയുള്ളൂ. അത് ഇപ്പോൾ സമാപിച്ച സമ്മേളനത്തിന്റെ ഗണത്തിലാണ് പെടുക. സമ്മേളനം അവസാനിച്ച ശേഷം അത് പിരിഞ്ഞതായി മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണറെ അറിയിക്കണം. അതാണ് പ്രൊറോഗ് ചെയ്യൽ. അതിൽ ഗവർണർ വിജ്ഞാപനം ഇറക്കുമ്പോഴാണ് ഔദ്യോഗികമായി സഭാസമ്മേളനം അവസാനിക്കുക. സ്പീക്കറുടെ മാറ്റം കൂടി മുന്നിൽ കണ്ടാണ് മന്ത്രിസഭ ചേർന്ന് സമ്മേളനം പ്രൊറോഗ് ചെയ്യാതിരുന്നത് എന്നാണറിയുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദൻ രാജിവച്ച ഒഴിവിലാണ് സ്പീക്കറായിരുന്ന എം.ബി. രാജേഷിനെ മന്ത്രിയാക്കാൻ തീരുമാനിച്ചത്.
സഭയിൽ എല്ലാവരെയും ഉൾക്കൊണ്ട്പ്രവർത്തിക്കും: എ.എൻ. ഷംസീർ
തന്നെക്കുറിച്ച് ആർക്കും മുൻവിധി വേണ്ടെന്നും രാഷ്ട്രീയ നിലപാടുണ്ടെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിൽക്കില്ലെന്നും നിയുക്ത സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭയിൽ ഭരണപ്രതിപക്ഷ ഭേദമന്യേയുള്ള സമീപനമായിരിക്കും. എല്ലാ പാർട്ടികളുടെയും വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കും. മുഖ്യമന്ത്രിയിൽ നിന്നും മുൻ സ്പീക്കർമാരിൽ നിന്നും പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സീനിയർ നേതാക്കളിൽ നിന്നും നിർദ്ദേശങ്ങൾ ആരായും.
ഭരണപക്ഷ അംഗമെന്ന ഉത്തരവാദിത്വമായിരുന്നു ഇതുവരെ തനിക്കുണ്ടായിരുന്നത്. നിയമസഭയിൽ സർക്കാരിനെ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്.
എല്ലാവരുമായും നല്ല സൗഹൃദമാണുള്ളത്. വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപിച്ചത്. ഇതുവരെയുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. സഭയുടെ അന്തസും അഭിമാനവും കാക്കും. സ്പീക്കറെന്ന ചുമതല പരമാവധി മികച്ച നിലയിൽ നിർവഹിക്കാൻ പരിശ്രമിക്കുമെന്നും ഷംസീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |