സിഡ്നി : ഓസ്ട്രേലിയയെ അവരുടെ സ്വന്തം മണ്ണിൽ മുട്ടുകുത്തിച്ച് സിംബാബ്‌വെ ഏകദിനക്രിക്കറ്റ് ടീം ചരിത്രമെഴുതി. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിഷ്പ്രയാസം ജയിച്ചിരുന്ന ഓസീസിനെ മൂന്നാം മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് സിംബാബ്‍വെ അട്ടിമറിച്ചത്. ഓസ്ട്രേലിയൻ മണ്ണിൽ അവർക്കെതിരെ സിംബാബ്‍വെയുടെ ആദ്യ ജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 31 ഓവറിൽ 141 റൺസിന് ആൾഔട്ടാക്കിയശേഷം. 39 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‍വെ ലക്ഷ്യത്തിലെത്തുകയായിരുന്നു. മൂന്നോവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആൾറൗണ്ടർ റയാൻ ബേളിന്റെ പ്രകടനമാണു ഓസ്ട്രേലിയൻ ബാറ്റർമാരുടെ നടുവൊടിച്ചത്. നിർണായകമായ മൂന്നു ക്യാച്ചുകളും നേടിയ ബേളാണു കളിയിലെ താരം.
ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ 96 പന്തിൽ 94 റൺസെടുത്തപ്പോൾ ബാക്കി ബാറ്റർമാരെല്ലാം ചേർന്ന് നേടിയത് 38 റൺസാണ്. ഒൻപത് റൺസ് എക്സ്ട്രാസായിലഭിച്ചതുകൊണ്ടാണ് 141ലെത്തിയത്. ഗ്ലെൻ മാക്‌സ്‍വെല്ലാണ് (22 പന്തിൽ 19) വാർണറെക്കൂടാതെ രണ്ടക്കം കടന്ന ഏക ബാറ്റർ.
വാർണർ, ആഷ്ടൻ ആഗർ, ഗ്ലെൻ മാക്‌സ്‍വെൽ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവരുടെ വിക്കറ്റുകൾ ബേൾ സ്വന്തമാക്കി. ബ്രാഡ് ഇവാൻസ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ തടിവനാഷെ മരുമനി (47 പന്തിൽ 35), ക്യാപ്ടൻ രഗിസ് ചക‌്ബ്‌വ (72 പന്തിൽ 37) എന്നിവർ സിംബാബ്‍വെയ്ക്കായി തിളങ്ങി.
1992 മുതൽ ഓസ്ട്രേലിയയിൽ പരമ്പര കളിച്ചിട്ടുള്ള ടീമാണ് സിംബാബ്‍വെ. 30 വർഷത്തിനിടെ ആദ്യമായാണ് അവിടെ ഓസീസിനെതിരെ ഒരു കളിയിൽ ജയിക്കുന്നത്. നേരത്തേ ബംഗ്ലദേശിനെതിരായ ഏകദിന പരമ്പര 2–1ന് സിംബാബ്‍വെ സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |