ആലുവ: ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ മയക്കുമരുന്നുമായി വന്ന മൂന്ന് യാത്രക്കാർ രഹസ്യവിവരത്തെ തുടർന്ന് ആലുവയിൽ പൊലീസിന്റെ പിടിയിലായി. കടുങ്ങല്ലൂർ മുപ്പത്തടം കുന്നുംപറമ്പിൽ വിഷ്ണു (27), മുപ്പത്തടം മാതേലിപ്പറമ്പിൽ അമൽ ബാബു (25), മുപ്പത്തടം കുരിശിങ്കൽ വീട്ടിൽ ജിതിൻ ജോസഫ് (25) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
പ്രതികളിൽ നിന്ന് അമ്പത് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ദേശീയപാതയിൽ പറവൂർ കവലയിൽ ഇന്നലെ പുലർച്ചെ മൂന്നിന് നടത്തിയ പരിശോധനയിലാണ് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസിലെ യാത്രക്കാരിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. പൊതുവിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വില വരും. ഓണവിപണിയായിരുന്നു ലക്ഷ്യം. മൂവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഒരു മാസമേ അയുളളൂ അമൽ ബാബു കാപ്പ തടവു കഴിഞ്ഞ് പുറത്തിറങ്ങിയിട്ട്. ആലുവ ജില്ലാ ആശുപത്രിയിൽ അതിക്രമം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.
പ്രതികളെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും. ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻകുട്ടി, പി.പി. ഷംസ്, ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, സബ് ഇൻസ്‌പെക്ടർ എം.എസ്. ഷെറി, എ.എസ്.ഐമാരായ സന്തോഷ് കുമാർ, ജി.എസ്. അരുൺ, എസ്.സി.പി. ഒ മാരായ ജിമ്മോൻ ജോർജ്, പി.എൻ. രതീശൻ, സി.പി. ഒമാരായ മുഹമ്മദ് അമീർ, മുഹമ്മദ് സലിം, കെ.എം. മനോജ് , അൻസാർ, ഡാൻസാഫ് ടീം തുടങ്ങിയവരാണ് പൊലീസ് ടീമിലുണ്ടായിരുന്നത്. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |