നമ്മുടെ സ്വന്തം ഓണത്തെ കേരളത്തിന്റെ പലയിടങ്ങളിലായി എങ്ങനെയൊക്കെയാണ് വരവേൽക്കുന്നതെന്നറിയണ്ടേ... ഓണക്കാല കൗതുകങ്ങൾ...
ഇതാ...മ്മ്ടെ സ്വന്തം പുലി
ലോകമറിയുന്ന കേരളത്തിന്റെ നിറപ്പകിട്ടാർന്ന ആഘോഷമാണ് പുലിക്കളി എന്ന് ഏറ്റവും ലളിതമായി പറയാം. മദ്ധ്യകേരളത്തിലാണ് പുലിക്കളിയുടെ സകലസൗന്ദര്യവുമെങ്കിലും ഇവയോടുള്ള സ്നേഹം മൂത്ത് നിറമുള്ള പുലികളെ കേരളത്തിൽ എല്ലായിടത്തും ആഘോഷങ്ങളിൽ കാണുന്നുണ്ട്. കളിക്കാർ പുലിയുടെ രൂപത്തിലുള്ള മുഖാവരണം ധരിക്കുകയും വിവിധ ചായങ്ങൾ കൊണ്ട് ശരീരം മുഴുവൻ വരയും. സ്ത്രീകളും ഇപ്പോൾ പുലി വേഷത്തിൽ ഇറങ്ങുന്നുണ്ട്. മുഖം മറയ്ക്കുന്നതിനാൽ തന്നെ മുഖഭാവങ്ങൾക്ക് പുലിക്കളിയിൽ വലിയ പ്രസക്തി ഇല്ലെന്ന് പറയാം. കുടവയറിന്റെ ചലനങ്ങളും ചടുലതാളങ്ങളിലുമാണ് പുലിക്കളിയുടെ മനോഹാരിത ആവാഹിച്ചിരിക്കുന്നതെന്ന് പറയാം.
കുടവയറുള്ളവർക്ക് പുലിക്കളിയിൽ ഡിമാൻഡേറെയാണ്. പുലികളെ പിടികൂടാൻ ഒരു വേട്ടക്കാരനും കൂട്ടത്തിൽ കാണും. കടുംമഞ്ഞയും കറുപ്പും ചുവപ്പും ചായങ്ങളുടെ ഒരു മേളം തന്നെയാണ് പുലിക്കളി. കടുവാക്കളി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഏകദേശം ഇരുന്നൂറ് വർഷത്തെ പാരമ്പര്യം കലാരൂപത്തിനുണ്ടെന്നാണ് വിശ്വാസം. വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പുലികളെ മനുഷ്യശരീരങ്ങളിൽ വരച്ചു ചേർക്കുന്നത്. ഉടുക്കും തകിലുമാണ് പുലിക്കളിയുടെ വാദ്യങ്ങൾ. നാലാം ഓണനാളിൽ വൈകുന്നേരമാണ് പുലിക്കളി.
ആടി വേടൻ
ഉത്തരമലബാറിൽ ഓണത്തിന് മുന്നോടിയായി കർക്കടകത്തിൽ കെട്ടിയാടുന്ന ഒരു തെയ്യം ആണ് ആടിയും വേടനും. കുട്ടികളാണ് തെയ്യത്തിന്റെ ചമയങ്ങളും ആഭരണങ്ങളുമായി ഈ വേഷം കെട്ടിയാടുന്നത്. തിരുമുടിയിൽ നാഗബിംബവും പ്രത്യേക ആഭരണങ്ങളുമാണ് ആടിവേടന്റേത്. പാണ്ഡവരുടെ വനവാസകാലത്തെ അർജുനനെ പരീക്ഷിക്കാൻ മഹേശ്വരനും മഹേശ്വരിയും കിരാതവേഷം ധരിച്ചെത്തിയതാണ് ആടിവേടന്റെ ഐതിഹ്യം. ഒരാൾ വേടന്റെ പുരാവൃത്തം പാടുമ്പോൾ വേടൻ മുറ്റത്ത് നിന്ന് ചെറു ചലനങ്ങൾ നടത്തും.
കഷ്ടപ്പാടുകളുടെ പ്രതീകമായ ചേട്ടയെ അകറ്റി നിറുത്തുന്നതിനും ഐശ്വര്യത്തെ വരവേൽക്കുന്നതിനുമാണ് ആടിവേടന്റെ ഗൃഹസന്ദർശനം. വണ്ണാൻ, മലയ സമുദായങ്ങൾ ആടിവേടനെ കെട്ടാറുണ്ട്. ഓരോ വീട്ടിലുമെത്തി ഐതിഹ്യം സൂചിപ്പിക്കുന്ന പാട്ടുപാടും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു.
തപസുചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തിൽ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്. വീട്ടുമുറ്റത്തെത്തുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയുടെ കൂടെ ചെണ്ടക്കാരനും ഒന്നോരണ്ടോ അകമ്പടിക്കാരും ഉണ്ടാകും.
ഓണപ്പൊട്ടൻ
കഷ്ടതകൾ മാറി നല്ല കാലം വരുമെന്ന വിശ്വാസമാണ് ഓണപ്പൊട്ടൻ എന്ന മലബാറിലെ ഓണാഘോഷത്തിന്റെ പ്രതീക്ഷയും വിശ്വാസവും. ഇരുന്നൂറോളം വർഷങ്ങളുടെ പാരമ്പര്യമുണ്ട് ഓണപ്പൊട്ടന്റെ പിറവിക്ക് പിന്നിലെന്നാണ് വിശ്വാസം. വടകര, കുറ്റ്യാടി, പേരാമ്പ്ര, കോഴിക്കോട് തുടങ്ങിയ മലബാർ പ്രദേശങ്ങളിലാണ് ഓണപ്പൊട്ടൻ ചാമരം വീശി, പ്രത്യേക കിരീടവും താടിയുമായി കൗതുകമുള്ള ചമയങ്ങളിലാണ് വീടുകൾ തോറും സന്ദർശനം നടത്തുന്നത്. മണികിലുക്കിയാണ് ഓണപ്പൊട്ടൻ തന്റെ വരവ് നാട്ടുകാരെ അറിയിക്കുന്നത്. വീടുകൾക്ക് പുറമേ റദീപവും അരിയും ദക്ഷിണയുമായാണ് വീട്ടുകാർ ഓണപ്പൊട്ടനെ വരവേൽക്കുന്നത്. അരിയെറിഞ്ഞ് ഓണപ്പൊട്ടനെ സ്വീകരിക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓണപ്പൊട്ടന്റെ ചമയമണിയാറുണ്ട്. ഓണേശ്വരൻ എന്ന പേരു കൂടി ഓണത്തപ്പനുണ്ട്. മലയസമുദായക്കാരാണ് സാധാരണയായി ഓണപ്പൊട്ടൻ കെട്ടാറുള്ളത്.
ഓച്ചിറ കെട്ടുത്സവം
ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുത്സവമെന്ന ഖ്യാതിക്കൊപ്പം ഒരേ മനസോടെ ഒന്നിക്കുന്ന കുറേ മനസുകളുടെ സംഗമം കൂടിയാണ് ഓച്ചിറ കെട്ടുത്സവം. മതത്തിന്റെയും വേർതിരിവുകളുടെയും വേലിക്കെട്ടുകൾ അവിടെയില്ല. കന്നിമാസത്തിലെ തിരുവോണം നാളിലാണ് ഈ ഉത്സവം നടക്കുന്നത്. പടുകൂറ്റൻ കാളകളുടെ രൂപങ്ങളുമായി ആഘോഷപൂർവമാണ് കൊണ്ടാടപ്പെടുന്നത്.
വാനരസദ്യ
ശാസ്താംകോട്ട ശ്രീധർമ്മക്ഷേത്രത്തിൽ രാജഭരണകാലം മുതലുള്ള ആചാരമാണ് വാനരൻമാർക്കുള്ള ഓണസദ്യ. രസകരമായ കാഴ്ച തന്നെയാണിത്. ക്ഷേത്രമതിലിൽ സ്ഥാനം പിടിക്കുന്ന വാനരൻമാർ സദ്യയുടെ മണമടിച്ചു തുടങ്ങുന്നതുവരെ അക്ഷമരായി ഇരിക്കുന്നതും സദ്യ വിളമ്പി തുടങ്ങുന്നതിന് മുമ്പ് പാഞ്ഞെത്തി ആസ്വദിച്ച് സദ്യ കഴിക്കുന്നതും. മനുഷ്യരെ പോലെ തന്നെ ഇരുന്ന് ഓരോ വിഭവങ്ങളായി കുടുംബസമേതമാണ് വാനരൻമാരുടെ സദ്യ ഉണ്ണൽ. പരിപ്പും പപ്പടവും സഹിതം അസ്സൽ സദ്യയാണ് ഇവർക്ക് വിളമ്പുന്നത്. കുഴച്ചുരുട്ടി നല്ല ചേലിൽ ഇവർ സദ്യ കഴിക്കുന്നത് കാണാൻ ആളുകൾ കൂടാറുണ്ട്. ക്ഷേത്രത്തിലെ തന്നെ സദ്യാലയത്തിലാണ് ഇവർക്കുള്ള ഭക്ഷണങ്ങൾ നൽകുന്നത്.
നാടൻവസന്തം
നാടൻപൂക്കളും പൂമ്പാറ്റങ്ങളും പക്ഷികളും പച്ചപ്പട്ടുവിരിയിക്കുന്ന പ്രകൃതി ചിത്രമാണ് മാടായിപ്പാറ. ഓണക്കാലത്താണകുമ്പോൾ ആ ഭംഗി ആയിരം ഇരട്ടിയാകും. കണ്ണൂർ നഗരത്തിൽ നിന്നും ഏതാണ്ട് മുപ്പതു കിലോമീറ്റർ അകലെ പഴയങ്ങാടിയിലാണ് അറുന്നൂറ് ഏക്കറിലുള്ള ജൈവവൈവിദ്ധ്യ അപൂർവകാഴ്ച. ഒന്നും രണ്ടുമല്ല മുന്നൂറിലധികം പൂവുകളാണ് ഇവിടെ വസന്തം ഒരുക്കുന്നത്.
ഓണക്കാലത്ത് കാക്കപ്പൂവും കൃഷ്ണപ്പൂവും കണ്ണാന്തളിയും ഇവിടെ നിറയും. നഷ്ടപ്പെട്ടു പോയ കേരളത്തനിമയുടെ കാഴ്ചയാണ് ഇവിടെ. നീലപ്പരവതാനി പോലെയാകും. കൽമരം, കാർക്കോട്ടി അഥവാ മോതിരക്കണ്ണി, ഈഴച്ചെമ്പകം, വൻമരമായ ആവൽ, പാണൽ എന്നിവയെല്ലാം ഇവിടെ സമൃദ്ധമായുണ്ട്. കൃഷ്ണ കേസരം എന്ന ജലസസ്യവും ഇവിടെ ധാരാളമുണ്ട്. മലബാർ റൊട്ടാല, അക്കരംകൊല്ലി തുടങ്ങിയ അപൂർവ സസ്യങ്ങളും ഇവിടെ സമൃദ്ധമായി ഉണ്ട്. വെള്ളിലത്തോഴൻ, കുഞ്ഞുവാലൻ, നരിവരയൻ, സുവർണ ഓക്കിലശലഭം തുടങ്ങിയ ശലഭജാലവും മാടായിപ്പാറയിലെ പ്രത്യേകതയാണ്.
ഓണം വാരാഘോഷം
സംസ്ഥാനസർക്കാരിന്റെ ഓണാഘോഷം കാഴ്ചകളുടെ ഉത്സവമാണ്. തിരുവനന്തപുരത്ത് ഓണക്കാലത്താണ് ആകർഷകമായ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റു ജനകീയ പദ്ധതികളുടെയും ഫ്ളോട്ടുകൾ വളരെ മനോഹരമായിരിക്കും. കനകക്കുന്നിൽ നിന്നാണ് ഈ യാത്ര തുടങ്ങുന്നത്. വിനോദസഞ്ചാരികളെയും ഏറെ ആകർഷിക്കുന്ന ഒന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |