തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെർവാവാക്സിന്റെ ഫലപ്രാപ്തി നിർണ്ണയിച്ചത് തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ
ബയോടെക്‌നോളജിയിലെ (ആർ.ജി.സി.ബി) അത്യാധുനിക സംവിധാനമുള്ള ലബോറട്ടറിയിൽ.
അതിസൂക്ഷ്മ പരിശോധനകളാണ് നടന്നതെന്ന് ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. സെപ്തംബർ ഒന്നിന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് (ക്യു.എച്ച്.പി.വി) വാക്‌സിന്റെ ശാസ്ത്രീയ പരീക്ഷണങ്ങൾ പൂർത്തിയായതായി പ്രഖ്യാപിച്ചത്.
ഗർഭാശയ അർബുദം തടയുന്നതിനുള്ള ഫലപ്രദമായ നടപടി വാക്‌സിനേഷനാണെന്ന് ആർ.ജി.സി.ബിയിൽ ശാസ്ത്രീയ പരീക്ഷണങ്ങൾക്കു നേതൃത്വം നൽകിയ ശാസ്ത്രജ്ഞ ഡോ.ദേവസേന അനന്തരാമനും വ്യക്തമാക്കി. എച്ച്.പി.വി വാക്‌സിനേഷൻ കൗമാരക്കാരികൾക്കാണ് നൽകുന്നത്. എച്ച്.പി.വി അണുബാധ വർഷങ്ങൾക്കു ശേഷമാണ് പ്രകടമാകുന്നത്. ഏതാണ്ടു നാല് പതിറ്റാണ്ടുകൾ പിന്നിട്ട ശേഷമാണ് കാൻസർ ഉണ്ടാവുക. അതിനാൽ, കുത്തിവയ്‌പ്പെടുക്കുന്നവരിൽ എച്ച്.പി.വി അണുബാധയുടെ തോത് കണക്കാക്കുക എന്നതാണ് വാക്സിൻ ഫലപ്രാപ്തി അറിയാനുള്ള പ്രധാന മാർഗം. സെർവാവാക്‌സിൻ വാക്സിനേഷൻ എടുത്തവരിൽ എച്ച്.പി.വി അണുബാധ നിരക്ക് വളരെ കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. ചെലവ് കുറഞ്ഞ അർബുദമരുന്നാണിതെന്നും ഡോ.ദേവസേന വിശദീകരിച്ചു.
പ്രതിവർഷം 1.25 ലക്ഷം രോഗികൾ
രാജ്യത്തെ സ്ത്രീകളിൽ ഏറ്റവുമധികം വ്യാപിച്ചിട്ടുള്ള രണ്ടാമത്തെ അർബുദരോഗമാണിത്.ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1.25 ലക്ഷം സ്ത്രീകൾക്ക് ഈ രോഗം ബാധിക്കുന്നുണ്ട്. ഗർഭാശയ അർബുദം ബാധിച്ച്, 75,000ത്തിലധികം പേർ മരിക്കുന്നു. രാജ്യത്ത് 83ശതമാനം ഇൻവേസീവ് സെർവിക്കൽ കാൻസറിനും കാരണം എച്ച്.പി.വി16 ഉം എച്ച്.പി.വി 18 ഉം ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |