ലണ്ടൻ: കുഞ്ഞുമനസിൽ ലോകരാജാവെന്ന് സ്വപ്നം കണ്ട മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എവിടെയാണിപ്പോൾ?. ഇന്നലത്തെ പ്രധാന ചർച്ചകളിലൊന്നായിരുന്നു ഈ ചോദ്യം.
അദ്ദേഹം എഴുത്തുപുരയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പുസ്തകമാണോ, അതോ പഴയ മാദ്ധ്യമപ്രവർത്തനം പൊടിതട്ടിയെടുത്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷേ, കക്ഷി കൊണ്ടുപിടിച്ച എഴുത്തിലാണ്.
രാഷ്ട്രീയത്തിലെത്തും മുമ്പേ മാദ്ധ്യമപ്രവർത്തകനായിരുന്നു ബോറിസ് ജോൺസൺ. അതിനാൽ പത്രങ്ങളിൽ എഴുതാനാണ് അദ്ദേഹത്തിന്റെ പദ്ധതികളിലൊന്ന്. ടെലഗ്രാഫ് പത്രത്തിൽ കോളം ചെയ്യുന്നതിന് ഒരു വർഷം 275,000 പൗണ്ടാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. സ്വന്തം ആത്മകഥ കുറിപ്പുകൾ എഴുതണമെന്നാവശ്യപ്പെട്ട് നിരവധിയാളുകൾ ബോറിസിനെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. അധികാരത്തിലിരുന്ന കാലത്ത് പുസ്തകമെഴുതിയിരുന്നേൽ ചൂടപ്പം പോലെ വിറ്റുപോകുമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.നിലവിൽ എട്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ബോറിസ്. തന്റെ രാഷ്ട്രീയ ഹീറോ ആയ വിൻസ്റ്റൺ ചർച്ചിലിനെ കുറിച്ചുള്ള പുസ്തകം ബെസ്റ്റ് സെല്ലറാണ്. 72 വിർജിൻസ് എന്ന പേരിൽ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ കൃതിയും സ്വന്തം പേരിലുണ്ട്. എഴുത്തുപോലെ പ്രസംഗത്തിലൂടെയും വരുമാനമുണ്ടാക്കിയ വ്യക്തിയാണിദ്ദേഹം. അതിനിടെ, ബോറിസ് ജോൺസൺ രാഷ്ട്രീയം വിടുകയാണെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
വിവാദം വിനയായ ബോറിസ്
ബോറിസ് ജോൺസൺ സർക്കാരിലെ മുതിർന്ന മന്ത്രിമാരായ ചാൻസിലർ ഋഷി സുനാക്കും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ടോറി സർക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ഋഷി സുനാക്കിന്റെയും പാർട്ടിയിലെ മുതിർന്ന നേതാവായ സാജിദ് ജാവേദിന്റെയും അപ്രതീക്ഷിത രാജിയ്ക്കു പിന്നാലെ നേതാക്കൾ രണ്ടു ചേരിയായി.
ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി സർക്കാരിൽ നിയമിച്ചതിൽ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തിൽ അവിശ്വാസം രേഖപ്പെടുത്തിയുമായിരുന്നു ഇരു മന്ത്രിമാരുടെയും രാജി.
മന്ത്രിമാരുടെ രാജി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ ബോറിസ് വളരെ പെട്ടെന്ന് മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി മറ്റൊരു ഏഷ്യൻ മുഖമായ നദീം സഹാവിയെ ചാൻസിലറായി നിയമിച്ചു. എന്നാൽ ഇത്തരത്തിൽ സ്ഥാനക്കയറ്റം കിട്ടിയ മന്ത്രിമാരും പിന്നീട് വിമതപക്ഷത്തേക്ക് കൂറുമാറിയതോടെയാണ് പ്രധാനമന്ത്രിക്ക് രാജിയല്ലാതെ മറ്റു വഴിയില്ല എന്ന സ്ഥിതി സൃഷ്ടിച്ചത്.
പാർട്ടിയിലെ മറ്റൊരു മുതിർന്ന നേതാവായ മൈക്കിൾ ഗോവിനെ ഈ പ്രതിസന്ധിയ്ക്കിടെ ബോറിസ് മന്ത്രിസഭയിൽനിന്നും പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ പിന്തുണകൂടി വിമതർക്കു ലഭിച്ചതോടെ പാർട്ടിയിലെ ബോറിസിന്റെ നേധാവിത്വം അവസാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |