തൃശൂർ: പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ കുട്ടിയുടെ മരണം ദുഃഖകരമായ സംഭവമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം സാദ്ധ്യമായ എല്ലാ ചികിത്സയും നൽകണമെന്ന് നിർദേശിച്ചിരുന്നു. ഇതിനായി മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു. വിദഗ്ദ്ധരായ ഡോക്ടർമാരും കുട്ടിയെ പരിശോധിച്ചിരുന്നു.
റാബിസ്, വൈറസിലെ പ്രശ്‌നങ്ങൾ എന്നിവയിലടക്കം പെരിനാട് ആശുപത്രിയിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വിഷബാധയേറ്റുള്ള മരണം ഉണ്ടാവാൻ പാടില്ലാത്തതാണ്. തദ്ദേശ വകുപ്പ്, മൃഗ സംരക്ഷണ, ആരോഗ്യ വകുപ്പുകൾ തമ്മിൽ സംയുക്തമായി യോഗം ചേരുകയും കർമ്മപദ്ധതി ആവിഷ്‌കരിക്കുകയും ചെയ്‌തിരുന്നു. 30 ബ്ളോക്കുകളിൽ എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകുകയും എല്ലായിടത്തും നടപ്പാക്കാനും തീരുമാനിച്ചിരുന്നു. വാക്‌സിനുമായി ബന്ധപ്പെട്ട ആശങ്കയിലടക്കം മുഴുവൻ കാര്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉത്തരവാദി ആരോഗ്യമന്ത്രിയെന്ന് ചെന്നിത്തല
റാന്നിയിൽ പന്ത്രണ്ടു വയസ്സുകാരി പട്ടി കടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ ധാർമ്മിക ഉത്തരവാദിത്വം ആരോഗ്യ വകുപ്പുമന്ത്രിക്കെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .
സ്വന്തം ജില്ലയായിട്ടും സംഭവം മന്ത്രി ഗൗരവമായി എടുത്തില്ല. കടിയേറ്റ ശേഷം മൂന്ന് വാക്സിൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനാവാത്തത് വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമുണ്ടാക്കുന്നു.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ പേവിഷ വാക്സിന്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നിട്ട് പോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാൻ. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |