സാമ്പിൾ പൂനെയിൽ അയയ്ക്കും
തിരുവനന്തപുരം : നായകടിയേറ്റ് ആന്റിറാബിസ് വാക്‌സിൻ എടുത്തിട്ടും ആറു പേർ മരിച്ച സാഹചര്യത്തിൽ വാക്‌സിനെ അതിജീവിക്കും വിധം വൈറസിന് വകഭേദം സംഭവിച്ചോയെന്ന് പരിശോധിക്കുന്നു. മരണപ്പെട്ടവരിൽ നിന്നു ശേഖരിച്ച സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലയയ്ക്കാനാണ് സർക്കാർ തീരുമാനം.
വാക്‌സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനം റാബിസിൽ അത്യപൂർവമാണ്. റാബിസ് വൈറസിന് ജനിതകമാറ്റം ഉണ്ടാകാനുള്ള സാദ്ധ്യതയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ 2010ൽ ചൈനയിൽ റാബിസ് വൈറസുകളെ കുറിച്ചുള്ള പഠനത്തിൽ നിലവിലുള്ള ആന്റിറാബിസ് വാക്‌സിനുകളെ അതിജീവിക്കുന്ന വൈറസ് ഗ്രൂപ്പുകളെ കണ്ടെത്തിയിരുന്നു. അവയുടെ സാന്നിദ്ധ്യം കേരളത്തിലുണ്ടോയെന്നാണ് അറിയേണ്ടത്.
വാക്സിനെ അതിജീവിക്കുന്ന റാബിസ് വൈറസുകളുണ്ടായാൽ പുതിയ വാക്‌സിൻ മാത്രമാണ് പരിഹാരം. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്‌സിൻ ഫലപ്രദമാണോയെന്ന ആശങ്കയും ശക്തമാണ്. വാങ്ങുന്നത് ഗുണനിലവാരമുള്ള വാക്‌സിനാണെന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വാദിക്കുന്നു. എന്നാൽ ആശുപത്രികളിൽ ഇത് കൃത്യമായ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കുന്നുണ്ടോയെന്നതിന് കൃതൃമായ മറുപടിയില്ല. ആന്റിറാബിസ് വാക്‌സിനും ഇമ്മ്യൂണോഗ്ലോബിനും കുത്തിവയ്ക്കുന്ന സമയത്തേ ശീതീകരണ സംവിധാനത്തിൽ നിന്ന് പുറത്തെടുക്കാവൂ. എന്നാൽ പലയിടങ്ങളിലും അങ്ങനെയല്ലെന്ന് ആക്ഷേപമുണ്ട്.
പേവിഷബാധ പഠനത്തിന്
വിദഗ്ദ്ധ സമിതിയായി
പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ദ്ധ സമിതി രൂപീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ചെയർമാനായ കമ്മിറ്റിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ഡയറക്ടർ ഡോ. ഇ.ശ്രീകുമാർ,നിംഹാൻസ് ബംഗളൂരു അഡിഷണൽ പ്രൊഫസർ ഡോ. റീത്ത എസ്. മണി, ഡ്രഗ് കൺട്രോളർ പി.എം.ജയൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്‌ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്വപ്ന സൂസൻ എബ്രഹാം, ആരോഗ്യ വകുപ്പ്, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടർമാർ എന്നിവർ അംഗങ്ങളുമാണ്. ഇതോടൊപ്പം ടേംസ് ഒഫ് റഫറൻസും പുറത്തിറക്കിയിട്ടുണ്ട്.
'വാക്‌സിനെടുത്തിട്ടും മരണം സംഭവിക്കുമ്പോൾ വൈറസിന്റെ വകഭേദത്തെ കുറിച്ചുള്ള പഠനം ആവശ്യമാണ്.
-ടി.എസ്. അനീഷ്. അസോ.പ്രൊഫസർ
കമ്മ്യൂണിറ്റി മെഡിസിൻ
മഞ്ചേരി മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |