കിഴക്കമ്പലം: സംശയരോഗം ഒരു കുടുംബത്തിലെ മൂന്നുകുഞ്ഞുങ്ങളെ അനാഥരാക്കി. കഴിഞ്ഞദിവസം കൊല്ലപ്പെട്ട ലിജയും ആത്മഹത്യചെയ്ത സുക്രുവെന്ന ഒഡീഷ സ്വദേശി സാജനും പ്രണയവിവാഹത്തെ തുടർന്ന് 14 വർഷം ദാരിദ്ര്യത്തിനിടയിലും സന്തുഷ്ടരായി ജീവിച്ച ദമ്പതികളാണ്. രണ്ട് മാസം മുമ്പാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്.
പ്ളൈവുഡ് കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോൾ അടുപ്പത്തിലായ ഇവരുടെ വിവാഹം ലിജയുടെ വീട്ടുകാരുടെ സഹകരണത്തോടെയായിരുന്നു. തുടർന്ന് ലിജ ജോലി നിറുത്തി. സാജൻ പിന്നീട് പ്ളൈവുഡ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച്
ജോയിയെന്ന കരാറുകരന്റെ കീഴിൽ കരിങ്കൽപ്പണിക്കാരനായി. 1300 രൂപ കൂലിയിൽ 400 രൂപ മാത്രമേ കൈപ്പറ്റാറുണ്ടായിരുന്നുള്ളൂ. ബാക്കി തുക ലിജയ്ക്കാണ് ജോയി നൽകാറ്.
ആർക്കും ഇയാളെക്കുറിച്ച് മോശം അഭിപ്രായവും ഇല്ല. ഇടയ്ക്ക് മദ്യപിക്കാറുണ്ടെങ്കിലും കുഴപ്പങ്ങളൊന്നും ഉണ്ടാക്കാറില്ല. സമീപവാസികളോടും നല്ല രീതിയിലാണ് ഇടപെട്ടിരുന്നത്. വിവാഹശേഷം നാട്ടിൽ പോകുന്ന പതിവും ഉണ്ടായിരുന്നില്ല. നന്നായി മലയാളവും സംസാരിച്ചിരുന്നു.
ലിജയ്ക്ക് മറ്റാരോടെ അടുപ്പമുണ്ടെന്ന സംശയമാണ് സാജനെ അക്രമകാരിയാക്കിയത്. ആഴ്ചകൾക്ക് മുമ്പ് വീട്ടിൽ വന്ന് വാക്കത്തി വീശി മകൾക്ക് മുറിവുണ്ടായപ്പോൾ ലിജ കുന്നത്തുനാട് പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് വേണ്ടെന്ന് വച്ചത് ഇരുവരും തമ്മിൽ സംസാരിച്ച ശേഷമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെയും മക്കളെ കാണാനും ചെലവിന് നൽകാനുമായി ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നു. ഞായറാഴ്ച വന്നതും പലഹാരങ്ങളുമായാണ്. ഇതിന് തൊട്ടു മുമ്പ് വന്ന് 5000 രൂപ നൽകി.
തീരെ ദരിദ്രകുടുംബമാണ് ലിജയുടേത്. ശോചനീയാവസ്ഥയിലായ മൂന്നുമുറി വീട്ടിലാണ് ലിജയും സഹോദരിയും ഭർത്താവുമായി കഴിഞ്ഞിരുന്നത്. സഹോദരിക്ക് രണ്ട് മക്കളുണ്ട്. മുനിസിപ്പാലിറ്റിയിൽ കണ്ടിജൻസി ജീവനക്കാരനായിരുന്ന അച്ഛൻ ഭാസ്കരൻ വിരമിച്ച ശേഷം മറ്റ് ജോലികൾക്കും പോകാറുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ മക്കളാണ് ലിജയും സഹോദരിയും.
അനിക (11), ആര്യൻ (8), അനീഷ (6) എന്നീ മൂന്നുമക്കളും കിഴക്കമ്പലം സെന്റ് ആന്റണീസ് യു.പി.സ്കൂൾ വിദ്യാർത്ഥികളാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയും ഇനി ഈ കുടുംബത്തിന്റെ ചുമലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |