തിരുവനന്തപുരം: രണ്ട് വർഷം മുൻപ് പേട്ട റെയിൽവേ ഓവർബ്രിഡ്ജിലെ കേടുപാട് പരിഹരിക്കാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടന്നപ്പോൾ വാഹന ഗതാഗതം സുഗമമായി നടന്നത് പേട്ട - ചായക്കുടി റോഡ് വഴിയായിരുന്നു. എന്നാൽ, ഇത് അവർക്ക് സമ്മാനിച്ചത് ദുരിതത്തിന്റെ നാളുകളായിരുന്നു. റോഡ് തകർന്ന് തരിപ്പണമായി, കാൽനടയാത്ര പോലും ദുഷ്‌കരമായി. പാലം പണി കഴിഞ്ഞ് രണ്ട് വർഷമായിട്ടും ചായക്കുടി റോഡിന്റെ ഗതികേട് മാറിയില്ല. ചായക്കുടി ലെയിനിൽ മാത്രം 150 ഓളം കുടുംബംഗങ്ങളാണ് താമസിക്കുന്നത്. തൊട്ടടുത്ത തോപ്പിൽ ലെയിനിൽ ഇരുന്നൂറോളം കുടുംബംഗങ്ങളുണ്ട്.
പാലം പണിയെ തുടർന്ന് ഭാരമുള്ള വാഹനങ്ങൾ അടക്കം ചായക്കുടി റോഡിലൂടെയാണ് പോയിരുന്നത്. ഇതോടെ റോഡ് പൊട്ടിപ്പൊളിയാൻ തുടങ്ങി. മഴയും കൂടിയായതോടെ റോഡിന്റെ നില കൂടുതൽ ശോചനീയമായി. ഒപ്പം ഡ്രെയിനേജ് പണിയും മാൻഹോൾ നിർമ്മാണവും കൂടിയായതോടെ റോഡ് കാൽനടയ്‌ക്ക് പോലും കൊള്ളാതായി. ഈ റോഡ് വീണ്ടും ടാർ ചെയ്യുന്നതുകൊണ്ട് ഉപയോഗമില്ലെന്നും പുനർനിർമ്മിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ടാറിംഗിന് ധാരണയുണ്ടാക്കി, ഒന്നും നടന്നില്ല
കോർപ്പറേഷന്റെ അധികാര പരിധിയിൽ വരുന്നതാണ് ചായക്കുടി റോഡ്. പാലം പണിക്ക് പിന്നാലെ ഡ്രെയിനേജ് മാൻഹോൾ നിർമ്മാണവും നടന്നു. ഇത് പൂർത്തിയായ ശേഷം പ്രത്യേക ഫണ്ട് അനുവദിച്ച് റോഡ് ടാർ ചെയ്യുമെന്നായിരുന്നു കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ധാരണ. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. വെൺപാലവട്ടത്ത് നിന്ന് വരുന്നവർക്ക് കണ്ണമ്മൂലയിലേക്കുള്ള എളുപ്പവഴി കൂടിയായിരുന്നു ഈ റോഡ്. പ്രതിദിനം ആയിരത്തോളം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് ഇവിടെ അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ചായക്കുടി റോഡ് അവസാനിപ്പിക്കുന്ന വെൺപാലവട്ടം ഓവർബ്രിഡ്ജിന്റെ സർവീസ് റോഡും ശോചനീയവസ്ഥയിലാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ റോഡ് വീണ്ടും ടാർ ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |