സിരിജഗൻ കമ്മിഷനോട് റിപ്പോർട്ട് തേടി
ന്യൂഡൽഹി: കേരളത്തിലെ തെരുവ് നായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട തത്‌സ്ഥിതി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ ജസ്റ്റിസ് സിരിജഗൻ കമ്മിഷനോട് നിർദ്ദേശിച്ച സുപ്രീംകോടതി, ഈ മാസം 28ന് പരിഹാരം നിർദ്ദേശിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെ എല്ലാ കക്ഷികളും പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വലിയ ഭീഷണിയായ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഞാനും നായ്ക്കളെ ഇഷ്ടപ്പെടുന്നു. വളർത്തുകയും ചെയ്യുന്നു. എന്നാൽ കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ഗുരുതരമാണ്. അടിയന്തര പരിഹാരം കണ്ടേ തീരൂ- ബെഞ്ചിന്റെ അദ്ധ്യക്ഷനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
അപകടകാരികളെ കൊല്ലാൻ
അനുവദിക്കണം: സർക്കാർ
മുനിസിപ്പൽ, പഞ്ചായത്ത് നിയമങ്ങളനുസരിച്ച് അപകടകാരികളായ തെരുവ് നായ്ക്കളെ ഇല്ലാതാക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരി ആവശ്യപ്പെട്ടു. പേ വിഷ വാക്സിൻ സ്വീകരിച്ച കുട്ടികൾ വരെ മരിക്കുകയാണെന്ന് ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ വി.കെ. ബിജുവും ചൂണ്ടിക്കാട്ടി. ബിജുവിന്റെ ആവശ്യം അംഗീകരിച്ചാണ് സിരിജഗൻ കമ്മിഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ ഈ കാരണം പറഞ്ഞ് തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മൃഗ സ്നേഹികളുടെ അഭിഭാഷകൻ പറഞ്ഞു.
പോറ്റുന്നവർ ചികിത്സാ
ചെലവ് വഹിക്കണം
പേ വിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ കേന്ദ്ര ചട്ടം പാലിച്ച് കൊന്ന് കൂടെയെന്ന് സുപ്രീംകോടതി ആരാഞ്ഞു
തെരുവ് നായകളെ പരിപാലിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് അത് ചെയ്യാം. എന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കണം
നായ്ക്കളെ പോറ്റുന്നവർ അവയ്ക്ക് വാക്സിനേഷൻ ഉറപ്പാക്കണം. ആരെയെങ്കിലും ആക്രമിച്ചാൽ ചികിത്സാച്ചെലവ് വഹിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |