SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 PM IST

ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ച സംഭവം, തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കാൻ സമ്മർദ്ദം, മേയറെ തള്ളി സിപിഎം നേതാക്കൾ

mayor-arya-rajendran

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ സദ്യ മാലിന്യക്കുഴിയിൽ തള്ളിയതിന് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ നടപടി പിൻവലിക്കാൻ മേയർക്കുമേൽ സമ്മർദ്ദം വർദ്ധിക്കുന്നു. മേയർ ആര്യാ രാജേന്ദ്രനെ തള്ളി സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ തുടർനീക്കങ്ങൾ തീരുമാനിക്കുന്നതിനായി സിഐടിയു ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.

പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ശരിയായില്ലെന്നും പിൻവലിക്കണമെന്നും സി ഐ ടി യു നേതാവ് ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടു.

തൊഴിലാളികളെ പിരിച്ചുവിട്ട നടപടി തിരുവനന്തപുരം കോർപ്പറേഷൻ പിൻവലിക്കാൻ സാദ്ധ്യതയേറുകയാണ്. മേയറുടെ നടപടിക്കെതിരെ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈക്കൊള്ളുന്നത്. ഇത് സംബന്ധിച്ച് സിപിഎം മേയർക്ക് നിർദേശം നൽകിയതായാണ് വിവരം. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ തൊഴിലാളികളെ പിരിച്ചുവിട്ടത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മേയറെ പിന്തുണയ്ക്കാൻ സിപിഎം നേതൃത്വം തയ്യാറായിരുന്നില്ല. മാത്രമല്ല ഇടതുപക്ഷ പ്രവർത്തകർ ഉൾപ്പടെ തൊഴിലാളികളുടെ പക്ഷത്ത് നിന്നതും തിരിച്ചടിയായി. നിലവിൽ കോഴിക്കോടുള്ള മേയർ തിരിച്ചെത്തുമ്പോൾ നടപടി പിൻവലിക്കുമെന്നാണ് സൂചന.

11 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിന് പിന്നാലെ നഗരസഭ ചാല സർക്കിളിലെ നാല് താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനും ഏഴ് ശുചീകരണ തൊഴിലാളികളെ സസ്‌പെൻഡ് ചെയ്യാനും അഡിഷണൽ സെക്രട്ടറി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഓണാഘോഷത്തിനെത്തിയപ്പോൾ ജോലിചെയ്യാൻ നിർദ്ദേശിച്ചെന്നാരോപിച്ചാണ് ഒരുവിഭാഗം ജീവനക്കാർ പ്രതിഷേധിച്ചത്. തുടർന്ന് ചോറും കറികളും മാലിന്യത്തിനൊപ്പം തള്ളുകയായിരുന്നു.

സദ്യകളഞ്ഞ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശനമുണ്ടായി. തുടർന്ന് നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ ചാല സർക്കിളിലെ എച്ച്.ഐയോട് ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. മേയറുടെ ഓഫീസിലും സെക്രട്ടറിക്കും അഡിഷണൽ സെക്രട്ടറിക്കും ചെയർപേഴ്സൺ റിപ്പോർട്ട് കൈമാറി. എച്ച്.ഐയുടെ അന്വേഷണ റിപ്പോർട്ടിലും സെക്രട്ടറിതല അന്വേഷണത്തിലും ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. ആഹാര സാധനങ്ങൾ മാലിന്യത്തിൽ വലിച്ചെറിഞ്ഞത് നിന്ദ്യവും ഗുരുതര അച്ചടക്ക ലംഘനവുമാണെന്നും നഗരസഭയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഇത്തരം പ്രവൃത്തികൾ തടസം സൃഷ്ടിക്കുമെന്നും സ‌സ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THIRUVANANTHAPURAM, CORPORATION, ONASADHYA, WASTED, CLEANING, WORKERS, DISMISSED, SUSPENSION, ACTION, PROTEST, MAYOR, ARYA RAJENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.