തിരുവനന്തപുരം: റെയിൽവേ ഭൂമി, സ്വകാര്യ സംരംഭകർക്ക് കുറഞ്ഞ പാട്ടത്തിന് നൽകാനുള്ള കേന്ദ്രത്തിന്റെ 'ഗതിശക്തി' പദ്ധതിയിൽ നേമവും ഉൾപ്പെടാൻ സാദ്ധ്യതയേറിയതോടെ, കോച്ചിംഗ് ടെർമിനൽ തുടങ്ങാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ കൈമാറിയേക്കും. നേരത്തെ പദ്ധതിയിൽ നിന്ന് റെയിൽവേ പിന്മാറിയിരുന്നു. വിമാനത്താവളങ്ങൾ സ്വകാര്യ സംരംഭകർക്ക് കൈമാറിയ മാതൃകയിലാകും ഇതും.
കോച്ചിംഗ് ടെർമിനൽ പ്രവർത്തിപ്പിക്കുന്നതിന് സ്വകാര്യ സംരംഭകർക്ക് റെയിൽവേ സർവീസ് ചാർജും നൽകും. കൂടാതെ ഷോപ്പിംഗ് കോംപ്ളക്‌സ് ഉൾപ്പെടെ നിർമ്മിച്ച് അവർക്ക് കൂടുതൽ വരുമാനമുണ്ടാക്കാനുമാകും. കൊച്ചുവേളി, എറണാകുളം, കൊല്ലം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും ഗതിശക്തി പദ്ധതി വഴി നടപ്പാക്കാനാണ് ആലോചന.
കഴിഞ്ഞ കേന്ദ്ര ബഡ്‌ജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് പാട്ടത്തുക കുറച്ചതുൾപ്പെടെ റെയിൽവേ ഭൂമി നയത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭായോഗം മാറ്റം വരുത്തി. ഇതുപ്രകാരം റെയിൽവേ ഭൂമി 35വർഷത്തേക്ക് സ്വകാര്യ സംരംഭകർക്ക് പാട്ടത്തിനെടുക്കാം. നേരത്തെ ഇത് അഞ്ചു കൊല്ലമായിരുന്നു. പാട്ടത്തുക സർക്കാർ നിശ്ചയിച്ച ഭൂമിവിലയുടെ ആറ് ശതമാനമായിരുന്നത് ഒന്നരശതമാനമാക്കി.
റെയിൽവേ വികസന പദ്ധതികൾ സ്വകാര്യവത്കരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഭൂമി നയത്തിലെ കടുത്ത വ്യവസ്ഥകൾ സംരംഭകരെ അകറ്റിയിരുന്നു. സ്വകാര്യ മേഖലയുടെ സഹായത്തോടെ എറണാകുളം, കോഴിക്കോട് സ്റ്റേഷനുകളിൽ വൻ വികസന പദ്ധതികൾ നടപ്പാക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. മാറിയ സാഹചര്യത്തിൽ നടന്നേക്കും.
നടപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്ഥർ
ഗതിശക്തി പദ്ധതി നടപ്പാക്കാൻ മാത്രമായി ഒാരോ ഡിവിഷനിലും ചീഫ് പ്രോജക്ട് മാനേജർമാരെ നിയമിച്ചു. പദ്ധതിയുടെ സാദ്ധ്യത, വിശദമായ പദ്ധതിരേഖ, സർവേ ജോലികൾ എന്നിവ നടപ്പാക്കുന്നത് ഇവരുടെ നേതൃത്വത്തിലായിരിക്കും. സംസ്ഥാനത്ത് റെയിൽവേ ഭൂമിയിൽ സോളാർ പാനലുണ്ടാക്കാൻ പാട്ടത്തിന് നൽകുന്നതും ചരക്ക് ഗതാഗതത്തിനും കൈകാര്യത്തിനും സ്വകാര്യ കരാറുകാരെ ഏല്പിക്കുന്നതും റെയിൽവേ പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |