തൃശൂർ: ഇരമ്പിയാർക്കുന്ന മഴയും മറ്റൊരിടത്ത് ജനക്കൂട്ടവും, നടുവിൽ അരമണിക്കിലുക്കവുമായി പുലിക്കൂട്ടം. ഒരു ഡസനോളമുണ്ടായിരുന്ന കാലം മാറി
പുലിക്കളി സംഘങ്ങൾ അഞ്ചിലൊതുങ്ങിയെങ്കിലും ആൾക്കൂട്ടത്തിന്റെ ഇരമ്പലിൽ യാതൊരു കുറവുമുണ്ടായില്ല. തിമിർത്ത് പെയ്യാനിരുന്ന മഴമേഘങ്ങൾ ചാറ്റൽ മഴയിലൊതുങ്ങി. രണ്ട് വർഷത്തിന് ശേഷം മടയിൽ നിന്ന് പുറത്ത് ചാടിയെത്തിയ പുലിക്കൂട്ടങ്ങൾ അതോടെ ശക്തന്റെ തട്ടകത്തെ കീഴടക്കി.വൈകിട്ട് അഞ്ചോടെയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള പുലി സംഘങ്ങൾ അസുരവാദ്യത്തിൽ പുലിത്താളംകൊട്ടി ചുവടുവച്ച് സ്വരാജ് റൗണ്ടിലേക്കെത്തിയത്. കുട്ടിപ്പുലികളും വരയൻപുലികളും കരിമ്പുലികളുമായി പുലിസംഘങ്ങൾ തേക്കിൻകാട് ലക്ഷ്യമാക്കി നീങ്ങിയതോടെ ജനസാഗരവും ഒപ്പം ചേർന്നു. നടുവിലാൽ ഗണപതിക്ക് തേങ്ങ ഉടച്ചതോടെ സ്വരാജ് റൗണ്ട് ജനക്കൂട്ട ആരവത്താൽ നിറഞ്ഞു. മുപ്പത്തിയഞ്ച് മുതൽ അമ്പത്തിയൊന്ന് പുലികളുള്ള അഞ്ച് ടീമുകളാണ് ഇത്തവണ ഉണ്ടായിരുന്നത്. പെൺപുലികളുടെയും കുട്ടിപ്പുലികളുടെയും സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായി. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ രാജ്യത്ത് ഇന്നലെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതിനാൽ ഔപചാരിക പരിപാടികൾ ഇല്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |