സൈറസ് മിസ്ത്രി അഹമ്മദാബാദിൽ നിന്നും മുംബയിലേക്കുള്ള യാത്രാമദ്ധ്യേ ഉണ്ടായ കാറപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ കാറിന് പിൻ സീറ്റിൽ യാത്ര ചെയ്തിരുന്ന അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നുള്ള വസ്തുത നാം ശ്രദ്ധിക്കേണ്ടതാണ്.
2021ലെ ഇന്ത്യയിലെ റോഡപകടങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഞെട്ടിക്കുന്ന ചില കാര്യങ്ങളാണ് മനസിലാക്കാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം നാലരലക്ഷം റോഡപകടങ്ങളിൽ ഒരു ലക്ഷത്തി എഴുപത്തി മൂവായിരം പേർ മരണപ്പെട്ടു.സീറ്റ് ബെൽറ്റ് ധരിക്കാത്തത് കൊണ്ട് ഏകദേശം 41 പേർ വീതം ദിനപ്രതി അപകടങ്ങളിൽ മരണപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ ഏകദേശം 15,000 ആളുകളാണ് പ്രതിവർഷം ഇപ്രകാരം മരിക്കുന്നത്. 7800 പേരോളം ആളുകൾ മുൻ നിര സീറ്റിൽ ഇരുന്നവരും 7200 ഓളം ആളുകൾ പിൻ സീറ്റ് യാത്രക്കാരുമായിരുന്നു.
നാല് ചക്ര വാഹനങ്ങളിൽ അപകടങ്ങൾ പ്രതിരോധിക്കാനുള്ള ആദ്യ ഘട്ടമാണ് സീറ്റ് ബെൽറ്റുകൾ. ഇപ്പോഴുള്ള വാഹനങ്ങളിൽ എയർ ബാഗ് പോലുള്ള ആധുനിക സംവിധാനങ്ങൾ കൊണ്ട് വന്നിട്ടും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ ഇരിക്കുമ്പോൾ അവയ്ക്കൊന്നും യാതൊരു ഗുണവുമില്ലാതെ പോവുകയാണ്. എന്തെന്നാൽ സീറ്റ് ബെൽറ്റ് ധരിച്ചെങ്കിൽ മാത്രമേ അപകടം സംഭവിക്കുമ്പോൾ എയർ ബാഗിലെ ബലൂൺ പുറത്ത് വന്നു യാത്രക്കാർക്ക് സംരക്ഷണം നൽകുകയുള്ളൂ. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെങ്കിൽ എത്ര ഗുരുതരമായ അപകടമാണെങ്കിൽ കൂടിയും 50% മുൻ സീറ്റ് യാത്രക്കാർക്കും 30% പിൻ സീറ്റ് യാത്രക്കാർക്കും രക്ഷപ്പെടാൻ സാധിക്കും.
അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽ സീറ്റ് ബെൽറ്റ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നോക്കാതെ ഒരാളുപോലും വാഹനമോടിക്കാൻ മുതിരുകയില്ല. കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും പിൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാൻ മടി കാണിക്കുന്നുണ്ട്.
ലേഖകൻ 2013-14 കാലയളവിൽ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിൽ ജ ോലി ചെയ്തിരുന്ന സമയം ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റും പൊലീസും ചേർന്ന് നിലവിലുള്ള നിയമങ്ങൾ പാലിച്ചിട്ട് ഹെൽമെറ്റും, സീറ്റ് ബെൽറ്റും, സ്പീഡ് ഗവർണറും എല്ലാ വാഹനങ്ങളിലും നിർബന്ധമാക്കുന്നതിന് തുടക്കം കുറിച്ചിരുന്നു. വളരെയധികം വിജയം കണ്ട തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. അതിലൂടെ ഏകദേശം 90% ആളുകളും ഹെൽമെറ്റ് ഉപയോഗിക്കുന്നതിനും, 15000 തോളം ട്രാൻസ്പോർട്ട് ബസുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കുന്നതിനും ഇടയാക്കി.
ഇന്ത്യയിൽ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിയമം പ്രാബല്യത്തിൽ വന്നത് മാർച്ച് ഒന്ന് 2005 മുതലാണ്. ഈ നിയമം നടപ്പിലാക്കുന്നതിന് വേണ്ടി ലേഖകൻ കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു. ഒരുപക്ഷേ അത്തരം നടപടികൾ കൊണ്ട് തന്നെയാണ് മുൻ സീറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതിന് തയ്യാറായത്.
സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരിക്കാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഞാൻ വണ്ടി ഓടിക്കുമ്പോൾ ഒരപകടവും സംഭവിക്കില്ല എന്നൊരു തെറ്റിദ്ധാരണ നമ്മൾക്കെല്ലാവർക്കും ഉണ്ടാവും. പൊലീസും ഗതാഗത വകുപ്പും യാത്രക്കാർ ഹെൽമെറ്റ് ഉപയോഗിക്കുന്നുണ്ടോയെന്ന് കാര്യമായി ശ്രദ്ധിക്കുമ്പോൾ, അതിനൊപ്പം മുൻ പിൻ സീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കുന്നുണ്ടോയെന്നതിൽ ജാഗ്രത കൊണ്ട് വരണം. മുൻ പിൻ സീറ്റിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിച്ചാൽ മാത്രമേ അപകടങ്ങൾ കൂടാതെ രക്ഷപ്പെടാൻ സാധിക്കുയുള്ളൂ. ഒരു പ്രാവശ്യം സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കിയ ആൾ അതെ തെറ്റ് ആവർത്തിക്കുയാണെങ്കിൽ ലൈസൻസ് കാൻസൽ ചെയ്യുന്ന പോലുള്ള കർശന നടപടികൾ സ്വീകരിക്കണം. അമേരിക്ക, യൂറോപ്പ്, ഗൾഫ് പോലുള്ള മറ്റു രാജ്യങ്ങളിൽ കഠിനമായ പിഴയും ശിക്ഷയും നില നിൽക്കുന്നത് കൊണ്ടാണ് അവിടെ ആളുകൾ നിയമങ്ങൾ പാലിക്കുന്നത്. നമ്മുടെയും മറ്റുള്ളവരുടെയും ജീവനും ജീവിതത്തിനും വേണ്ടി ഇത്തരം നിയമ നടപടികൾ സ്വീകരിക്കുക തന്നെ വേണം.
ആധുനിക സംവിധാനങ്ങൾ ഫലപ്രദമായി കൊണ്ട് വന്ന് കഴിഞ്ഞാൽ റോഡപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് അമേരിക്ക പോലുള്ള രാജ്യങ്ങൾ തെളിയിച്ചു കഴിഞ്ഞു. പത്തു വർഷം മുൻപ് അൻപതിനായിരം ആളുകൾ മരണപ്പെട്ടു കൊണ്ടിരുന്ന അമേരിക്കയിൽ, പുതിയ റോഡ് സൗകര്യങ്ങളും, ട്രാഫിക് നിയന്ത്രണങ്ങളും, സുരക്ഷിതമായ ഡ്രൈവിംഗ് സംവിധാനങ്ങളും, ഡ്രോൺ ഉപയോഗിച്ചുള്ള ട്രാഫിക് നിരീക്ഷണങ്ങളും വന്നതിലൂടെ പ്രതി വർഷം അയ്യായിരം ആളുകളിലേക്ക് മരണസംഖ്യ ചുരുങ്ങിക്കഴിഞ്ഞു. 20 വർഷം മുൻപ് ഒന്നര ലക്ഷം ആളുകളാണ് റോഡപകടങ്ങളിൽ ചൈനയിൽ മരണപ്പെട്ടത്, എന്നാൽ അപ്പോൾ ഇന്ത്യയിൽ കേവലം അൻപതിനായിരം ആളുകളാണ് മരണപ്പെട്ടിരുന്നത്. ഇപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞിരിക്കുന്നു, ഇന്ത്യയിൽ ഒന്നേ മുക്കാൽ ലക്ഷത്തോളം ആളുകളും ചൈനയിൽ അൻപതിനായിരം ആളുകളുമാണ് റോഡപകടങ്ങളിൽ മരിക്കുന്നത്.
റോഡപകടങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ മരിക്കരുത്. അതിന് പുതിയ ട്രാഫിക് പരീക്ഷണങ്ങളും, ആധുനിക ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും കൊണ്ടുവരികയും കർശനമായി നടപ്പാക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |