എൽ.ഡി.എഫിൽ ചാഴികാടൻ, യു. ഡി.എഫിൽ ജോസഫ് വിഭാഗത്തിന് കണ്ണ്.
കോട്ടയം. ലോക് സഭാ തിരഞ്ഞെടുപ്പിന് ഇനി ഒന്നര വർഷമുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ മുന്നൊരുക്കം തുടങ്ങി. ഇക്കുറി കൂടുതൽ സീറ്റുകൾ ലക്ഷ്യമാക്കി സി.പി.എം വിവിധ മണ്ഡലങ്ങളുടെ ചുമതല പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്ക് കൈമാറി. കോട്ടയം, ഇടുക്കി മണ്ഡലങ്ങളുടെ ചുമതല വി.എൻ.വാസവനാണ്. വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്ന ജോലികൾ സർക്കാർ ആരംഭിച്ചതോടെ മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകൾ ഒഴിവാക്കി പുതിയ വോട്ടർമാരെ ചേർത്ത് വോട്ടേഴ്സ് ലിസ്റ്റ് അനുകൂലമാക്കാനുള്ള ശ്രമം പാർട്ടികൾ തുടങ്ങി.
ഇടതുമുന്നണി കോട്ടയം സീറ്റ് കേരളാകോൺഗ്രസ് എമ്മിനാണ് നൽകിയിട്ടുള്ളത്. സംഘടനാതല പ്രവർത്തനമാറ്റത്തിലൂടെ കേഡർ പാർട്ടിയായി മാറിയ കേരളാകോൺഗ്രസ് കമ്മിറ്റി രൂപീകരണം സജീവമാക്കി. സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്നിട്ടില്ലെങ്കിലും സീറ്റ് മോഹികളായ നിരവധി നേതാക്കൾ രംഗത്തുണ്ട്. ചെയർമാൻ ജോസ് കെ മാണി മനസ് തുറന്നിട്ടിലെങ്കിലും പാർട്ടി നേത്വത്തിനൊപ്പം നിൽക്കുകയും പ്രവർത്തനമികവിലൂടെ ജനകീയ എം.പി എന്ന പേരു സമ്പാദിച്ചിട്ടുള്ള തോമസ് ചാഴികാടനെ വീണ്ടും മത്സരിപ്പിക്കാനാണ് സാദ്ധ്യത.
യു.ഡി.എഫിൽ കേരളാകോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അതേ സമയം കോട്ടയം സീറ്റിൽ കണ്ണ് വെച്ച് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തുണ്ട്. സമരമുഖങ്ങളിൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്ന പ്രചാരവേലയുമായി സ്ഥാനാർത്ഥികുപ്പായം പ്രതീക്ഷിക്കുന്ന യുവനേതാക്കളുടെ കൂട്ടയിടിയുമുണ്ട്. കോട്ടയം, ഇടുക്കി സീറ്റുകൾ ജോസഫ് വിഭാഗവുമായി കോൺഗ്രസ് വച്ചു മാറുമെന്ന പ്രചാരണവും ശക്തമാണ്. കേരളാകോൺഗ്രസ് പി.സി തോമസ് വിഭാഗവുമായി ജോസഫ് വിഭാഗം ലയിച്ച സമയത്ത് ഇപ്പോഴത്തെ വർക്കിംഗ് ചെയർമാൻ പി.സി.തോമസിന് ലോക് സഭാ സീറ്റ് നൽകാമെന്ന് ലയന എഗ്രിമെന്റിൽ ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് പ്രചാരണം. ദേശീയ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ജോസഫ് വിഭാഗത്തിന്റെ സീറ്റ് പിടിച്ചെടുക്കണമെന്ന പ്രചാരണം കോൺഗ്രസ് യുവനേതാക്കൾ നടത്തുന്നുണ്ട്.
യു.ഡി.എഫിലെ ഒരു സ്വതന്ത്ര എം.എൽഎയെ എൻ.ഡി.എ സ്ഥാനാർത്ഥിയായി കോട്ടയത്ത് മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബി.ജെ.പി ഉന്നത നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഡീൽ ഉറപ്പിച്ചിട്ടില്ല. ചർച്ച തുടരുകയാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ പറയുന്നു.
ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കമ്മിറ്റികൾ കൂടി. സംഘടനാപരമായ ചുമതല സെക്രട്ടേറിയറ്റ് അംഗം വി.എൻ.വാസവനാണ് . കോട്ടയം മണ്ഡലത്തിന്റെ ചുമതല സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ.അനിൽകമാറിനും. പത്തനം തിട്ട മണ്ഡലത്തിൽ കോട്ടയത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങൾ വരുന്നുണ്ട്. ഡോ.തോമസ് ഐസക്ക്, രാജു എബ്രഹാം എന്നിവർക്കാണ് ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |