കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്ര, ചരക്കുഗതാഗതം എന്നിവ സുഗമമാക്കുന്നത് സംബന്ധിച്ച് കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥർ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായി ചർച്ച നടത്തി. ബോർഡ് സി.ഇ.ഒ ടി.പിസലിംകുമാർ, കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്‌ടൻ അശ്വിനി പ്രതാപ് എന്നിവരാണ് കൊച്ചിയിലെ കേരള മാരിടൈം ഓഫീസിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.എസ്.പരിഹാറുമായി ചർച്ച നടത്തിയത്.
സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷദ്വീപിന്റെ കപ്പലുകൾക്കു മാത്രമായി 22 കോടി രൂപ ചെലവിൽ ബർത്ത് പണിയാനുള്ള നിർദ്ദേശം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ നൽകിയിട്ടുണ്ട്. തുറമുഖത്ത് കപ്പൽ ചാനലിന്റെ ആഴം വർദ്ധിപ്പിക്കുക, തൊഴിലാളികളുടെ അന്യായമായ ചാർജുകൾ വെട്ടിക്കുറയ്ക്കുക, ഡ്യൂട്ടി സമയം വർദ്ധിപ്പിക്കുക, ചരക്കുകൾ സ്‌കാൻ ചെയ്യാൻ സൗകര്യം ഏർപ്പെടുത്തുക, ഒഴിവ് ദിവസങ്ങളിൽ കയറ്റിറക്കുമതിക്ക് ഈടാക്കുന്ന അമിതമായ ഓവർടൈം അലവൻസ് കുറയ്ക്കുക, തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വ്യക്തികൾ പോർട്ടിനുള്ളിലേക്ക് കടക്കുന്നത് തടയുക, സ്ഥിരമായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക എന്നീ നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്.
ഡ്രഡ്ജിംഗ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് മാരിടൈം ബോർഡ് സി.ഐ.ഒ അറിയിച്ചു. തുറമുഖത്തെ മറ്റു പ്രശ്‌നങ്ങളിൽ അധികൃതരുമായി ചർച്ചയ്ക്ക് അവസരം ഒരുക്കുമെന്ന് പോർട്ട് ഓഫീസറും അറിയിച്ചു. തുടർ നടപടികൾക്കായി കോഴിക്കോട് വീണ്ടും യോഗം ചേരും.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ കൊച്ചി തുറമുഖത്ത് സ്ഥാപിച്ച ഡെഡിക്കേറ്റഡ് ബർത്തും സ്‌കാനിംഗ് സൗകര്യങ്ങളും മറ്റും ലക്ഷദ്വീപ് അധികൃതർ കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി. ലക്ഷദ്വീപ് തുറമുഖ ഡപ്യൂട്ടി ഡയറക്ടർ ഷക്കീൽ അഹമ്മദും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |