തൃശൂർ : മഴ പെയ്ത് തിമിർക്കുമ്പോൾ, ദിവസം ചെല്ലുന്തോറും റോഡിലെ കുഴികളുടെ എണ്ണവും ആഴവും കൂടുന്നു. ഓണത്തിന് മുമ്പേ റോഡ് നവീകരണം പൂർത്തിയാക്കുമെന്ന മേയറുടെ പ്രഖ്യാപനവും വെള്ളത്തിലൊഴുകിപ്പോയി. ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് തകർന്ന് തരിപ്പണമായ റോഡിൽ മെറ്റലിട്ട് നിറച്ച് 'പരിഹാര ക്രിയകൾ ' നടത്തിയെങ്കിലും വാഹനപ്പെരുപ്പത്തിൽ കുഴികളിൽ തള്ളിയ മെറ്റൽ പോലും അപ്രത്യക്ഷമായി. ശക്തൻ മാർക്കറ്റ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, വഞ്ചിക്കുളം റോഡ്, രാമനിലയം റോഡ് എന്നിവയെല്ലാം വീണ്ടും തകർന്നു.
മഴ ശക്തമായതോടെ റോഡും കുഴിയുമേതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. സ്വരാജ് റൗണ്ടിൽ മാത്രമേ അൽപ്പമെങ്കിലും സഞ്ചാരസുഖമുള്ളൂ. മഴയിൽ ജനറൽ ആശുപത്രി വളവിൽ രൂപപ്പെടുന്ന വെള്ളക്കെട്ടും യാത്രാദുരിതം സൃഷ്ടിക്കുന്നുണ്ട്. നേരത്തെ അറ്റകുറ്റപണി കഴിഞ്ഞ രാമനിലയം ഭാഗത്തെ റോഡും പഴയപടിയായി. വിവിധ ജംഗ്ഷനുകളിൽ ടൈലിട്ട റോഡുകളിൽ ടൈൽ പൊട്ടിയതും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. പ്രധാന റോഡുകളായ കൊക്കാല, പൂത്തോൾ, പടിഞ്ഞാറെക്കോട്ട, കിഴക്കേകോട്ട, ശക്തൻനഗർ, വെളിയന്നൂർ തുടങ്ങിയ ഭാഗങ്ങളിലെ റോഡുകളിലെല്ലാം വലിയ കുഴികളാണ്. കൊക്കാലെ പ്രെട്രോൾ പമ്പിനടുത്തും ദിവാൻജിമൂല കഴിഞ്ഞ് പടിഞ്ഞാറെ കോട്ടവരെയുള്ള ഭാഗങ്ങളിലും റോഡിൽ വൻകുഴികളാണ്. മഴയും രാവിലെയും വൈകുന്നേരവുമുള്ള വാഹനബാഹുല്യവുമെല്ലാമാകുമ്പോൾ ഒച്ചിഴയും വേഗത്തിലാണ് ഇവിടങ്ങളിൽ സഞ്ചാരം. പോക്കറ്റ് റോഡുകളും പൊട്ടിപ്പൊളിഞ്ഞു. ഓടകൾ മണ്ണുമൂടിയതിനാൽ മഴവെള്ളത്തിനൊപ്പം മലിന ജലവും റോഡിലേക്ക് ഒഴുകിത്തുടങ്ങി.
ടൈൽ വിരിക്കലിന് ഒച്ചിന്റെ വേഗം
ശക്തൻ പ്രതിമയ്ക്ക് സമീപം ടൈൽ വിരിക്കുന്ന പ്രവർത്തനത്തിന് ഒച്ചിന്റെ വേഗമാണ്. ശക്തൻ പ്രതിമ ജംഗ്ഷൻ ടൈൽപാകുന്ന പ്രവർത്തനങ്ങൾക്ക് പോലും മഴ തടസമാണ്. ടൈൽ വിരിക്കാനായി എടുത്ത കുഴി മൊത്തം വെള്ളക്കെട്ടിലാണ്. ഒരടിയിലേറെ വെള്ളം നിറഞ്ഞ് കിടക്കുകയാണ് ഇവിടം. സമീപറോഡുകൾക്കും ഇതുവരെ ശാപമോക്ഷമായിട്ടില്ല. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള റോഡിന് സമാനമാണ് പാലക്കാട്, കൊടുങ്ങല്ലൂർ മേഖലയിലേക്ക് ബസുകൾ കാത്തുകിടക്കുന്ന ബസ് സ്റ്റാൻഡ് മേഖലയും. വമ്പൻ കുണ്ടും കുഴിയുമാണ് എങ്ങും.
ഹൈറോഡിലേക്കുള്ള പ്രവേശന റോഡിന്റെ സ്ഥിതിയും ദയനീയം
പട്ടാളം റോഡിൽ നിന്നും, ശക്തൻ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഹൈറോഡിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ സ്ഥിതി പരമദയനീയമാണ്. റോഡിന്റെ നീളം 25 മീറ്ററേ ഉള്ളൂവെങ്കിലും ഇതിനുള്ളിൽ കുഴി ഒഴിഞ്ഞ സ്ഥലമില്ല. നൂറുക്കണക്കിന് വാഹനങ്ങളാണ് വൺവേയിലൂടെ കടന്നുപോകുന്നത്. മഴ ശക്തമായതോടെ വെള്ളം നിറഞ്ഞ് കുഴിയില്ലാത്ത ഭാഗം കാണാൻ സാധിക്കാത്ത സ്ഥിതിയാണ്.
വഞ്ചിക്കുളത്ത് ആളില്ലാതെ, ആഘോഷിക്കാൻ ലക്ഷങ്ങൾ
എതാനും ആഴ്ചകൾക്ക് മുമ്പ് ' കേരള കൗമുദി ' വഞ്ചിക്കുളം റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് നൽകിയ വാർത്തയെ തുടർന്ന് അറ്റകുറ്റപണി നടത്തിയെങ്കിലും വീണ്ടും ഇതിലൂടെയുള്ള യാത്ര ദു:സഹമായി. ഞാണിന്മേൽ കളിയാണ് ഇതിലൂടെയുള്ള യാത്ര. ഇവിടെ പാകിയ കല്ലുകൾ മഴയിൽ തെന്നിമാറി അവിടെ പാതാളക്കുഴിയായി. കാണാനാളില്ലെങ്കിലും ഓണാഘോഷത്തിനും മറ്റും വഞ്ചിക്കുളത്ത് ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും അവിടേക്കുള്ള വഴി നേരെയാക്കാൻ കോർപറേഷനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |