ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ജെ.ബി പർദ്ദിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് അഖിലേന്ത്യ ബാക്ക് വേഡ് ക്ലാസസ് ഫെഡറേഷൻ നൽകിയ ഹർജി പരിഗണിക്കുന്നത്.
കേന്ദ്രസർക്കാർ നടപ്പിലാക്കിയത് സാമ്പത്തിക സംവരണമല്ലെന്നും മുന്നാക്ക സംവരണം മാത്രമാണെന്നും ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ ഡോ. ജി.മോഹൻ ഗോപാൽ വാദിച്ചു. ശരിയായ രീതിയിൽ സാമ്പത്തിക സംവരണമായിരുന്നെങ്കിൽ ജാതി നോക്കാതെ പാവപ്പെട്ടവർക്കായി നൽകുമായിരുന്നു.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് 103-ാം ഭരണഘടന ഭേദഗതി. ഇതിൽ പറയുന്നത് പിന്നാക്ക വിഭാഗങ്ങൾക്ക് ഈ സാമ്പത്തിക സംവരണത്തിന് അർഹതയില്ലെന്നാണ്. തുല്യ അവസരം എന്ന മൗലികാവകാശം അതുവഴി ഹനിക്കുകയാണ്.
സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയും പ്രാതിനിധ്യമില്ലായ്മയും പരിഹരിക്കാനാണ് ഭരണഘടന പ്രകാരം സംവരണം നടപ്പാക്കിയത്. സാമൂഹിക വിവേചനത്തിന് ഇരയായ നിരവധി ബ്രാഹ്മണ സമുദായങ്ങൾക്ക് ഒ.ബി.സി സംവരണത്തിന് കീഴിൽ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നും ആർട്ടിക്കിൾ 15(4), 15(5) പ്രകാരം സംവരണം സാമൂഹ്യമായും വിദ്യാഭ്യാസ പരമായും പിന്നാക്കം നിൽക്കുന്ന എല്ലാ ജാതിക്കാർക്കും ഉള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ 103-ാം ഭേദഗതിയിലെ ആർട്ടിക്കിൾ 15(6)ൽ എസ്.സി, എസ്.ടി, എസ്.ഇ.ബി.സി സംവരണത്തിന് കീഴിൽ വരാത്തവർക്ക് വേണ്ടിയാണെന്ന് പ്രത്യേകം പ്രസ്താവിക്കുന്നു.
ചില സമുദായങ്ങളെ ദരിദ്രരാക്കുന്ന ഘടനാപരമായ വ്യവസ്ഥകളുണ്ട്. ഇത് അഭിസംബോധന ചെയ്യാനാണ് സംവരണം കൊണ്ട് വന്നത്. അത് വഴി അവർക്ക് വിദ്യാഭ്യാസത്തിലും പൊതു ഇടങ്ങളിലെ തൊഴിലുകളിലും പ്രാതിനിധ്യം ലഭിക്കും. അത് അവരുടെ വളർച്ചയെ സഹായിക്കും. സാമ്പത്തിക ഉന്നമനം ആയിരുന്നില്ല ലക്ഷ്യം. എന്നാൽ, സാമ്പത്തിക സംവരണം വ്യക്തിയുടെയോ കുടുംബത്തിന്റെയോ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.
103-ാം ഭരണഘടനാ ഭേദഗതി മൂലം സംവരണം 60 ശതമാനമായി വർദ്ധിച്ചു. സംവരണം 50 ശതമാനത്തിൽ കൂടുതലായാൽ അത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇന്ദ്രാ സാഹ്നി കേസിൽ വിധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക സംവരണം ഭരണഘടനയുടെ 46-ാം വകുപ്പിന് വിരുദ്ധമാണെന്നും മോഹൻ ഗോപാൽ വാദിച്ചു.
ഹർജിയുമായി എസ്.എൻ.ഡി.പി യോഗവും
103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ലംഘനമാണെന്ന് എസ്.എൻ.ഡി.പി യോഗം അഡ്വ. എ.എൻ രാജൻ ബാബു മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയ സാമൂഹ്യനീതിക്കും ഭാരതത്തിൽ നടന്ന ചരിത്രപരമായ വിവേചനത്തിന് നേരെയും കണ്ണടയ്ക്കുകയാണ് ഈ ഭരണഘടനാ ഭേദഗതി. മതിയായ പ്രാതിനിധ്യം ഉണ്ടാകുന്നത് വരെയാണ് പിന്നാക്ക വിഭാഗങ്ങൾക്കുപോലും സംവരണം ബാധകമാക്കിയിട്ടുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അടുത്ത ദിവസങ്ങളിൽ ഈ ഹർജിയിലും വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |