ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഉറപ്പിക്കുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. പ്രവാസികളും, പെട്രോളിയം ഉത്പന്നങ്ങളുമാണ് അവ. എന്നാൽ ഈ രണ്ട് മേഖലയിലും ഇപ്പോൾ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രൊഫഷണലുകളും, വിദഗ്ദ്ധ തൊഴിലാളികളും ഗൾഫ് രാജ്യങ്ങളേക്കാൾ തൊഴിൽ തേടി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുകയാണ്. അതുപോലെ എണ്ണ ഇറക്കുമതിയിലും ഇന്ത്യ ഗൾഫ് ഇതര രാജ്യങ്ങളിൽ കണ്ണു വയ്ക്കുന്നു. വിലക്കുറവിൽ റഷ്യൻ എണ്ണ ലഭിച്ചതു മുതലാണ് ഇന്ത്യ എണ്ണ ഇറക്കുമതിയിൽ ദൂരം എന്ന വിഷയത്തെ എടുത്തുമാറ്റിയത്. യുക്രെയിനിൽ റഷ്യ അധിനിവേശം ആരംഭിച്ചതും, യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഉപരോധ നടപടികൾ തുടങ്ങിയതുമാണ് ഇന്ത്യയ്ക്ക് വലിയ കോളുലഭിക്കാൻ സഹായിച്ചത്.
എണ്ണ ഇറക്കുമതിയിൽ വൈവിദ്ധ്യവത്കരണം
ഒരേസമയം ഒട്ടേറെ രാജ്യങ്ങളിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ ഇപ്പോൾ ഒരുങ്ങുന്നത്. ക്രൂഡ് ഓയിലിന്റെ ഇറക്കുമതി സ്രോതസ്സുകൾ വൈവിദ്ധ്യവത്കരിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ മുതൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ വരെ ഇതിനായി ഇന്ത്യയുടെ അന്വേഷണങ്ങൾ നീളുകയാണ്. ഗയാന, കാനഡ, ഗാബോൺ, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് രാജ്യം പരിഗണിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
'ഞങ്ങളുടെ എണ്ണ ഇറക്കുമതി സ്രോതസ്സുകൾ വൈവിദ്ധ്യവത്കരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. നിലവിൽ ഞങ്ങൾ ബ്രസീൽ, ഗയാന, ഗാബോൺ, കൊളംബിയ, കാനഡ എന്നിവിടങ്ങളിലാണ് നോക്കുന്നത്,' കേന്ദ്ര സർക്കാരുമായി ബന്ധമുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ ബ്രസീൽ, കൊളംബിയ, ഗാബോൺ എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ ഇന്ത്യയ്ക്ക് ക്രൂഡ് വിതരണം നടത്തുണ്ട്. എന്നാൽ ചെറിയ അളവിൽ മാത്രമാണ് ഇറക്കുമതി. ഇനിമുതൽ അളവ് വർദ്ധിപ്പിക്കുവാനാണ് ഇന്ത്യ താത്പര്യപ്പെടുന്നത്.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏപ്രിൽ ജൂലായ് മാസങ്ങളിൽ ഇന്ത്യ ബ്രസീലിൽ നിന്ന് 722.54 മില്യൺ ഡോളറിന്റെ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. ഇക്കാലയളവിൽ 717.40 മില്യൺ ഡോളറിന്റെ എണ്ണയാണ് കൊളംബിയയിൽ നിന്നും ഇന്ത്യ വാങ്ങിയത്. ശതമാന കണക്കിൽ പരിശോധിച്ചാൽ ബ്രസീൽ, കൊളംബിയ, ഗാബോൺ എന്നിവിടങ്ങളിൽ നിന്നുമുള്ള ഇറക്കുമതി യഥാക്രമം മൊത്തം ഇറക്കുമതിയുടെ 1.13%, 1.27%, 0.16% മാത്രമാണ്.
വളർന്നുവരുന്ന സാമ്പത്തിക ശക്തി എന്ന നിലയിൽ രാജ്യത്തിന് ഇനി വരുന്ന വർഷങ്ങൾ വളരെ നിർണായകമാണ്. രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ആഭ്യന്തര ഇന്ധന ആവശ്യം നിറവേറ്റുന്നതിനായാണ് കൂടുതൽ രാജ്യങ്ങളിൽ നിന്നും വലിയ അളവിൽ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ പദ്ധതിയിടുന്നത്.
നഷ്ടം നികത്താൻ 20,000 കോടി
രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നഷ്ടം നികത്താൻ 20,000 കോടി കൈമാറാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റപ്പോർട്ടുകൾ. ലഭ്യമായ വിവരം അനുസരിച്ച് ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തു എന്നാണ് അറിയുന്നത്. നഷ്ടപരിഹാരമായി 28,000 കോടി രൂപയാണ് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടതെങ്കിലും ഇത് അപ്പാടെ അംഗീകരിക്കാൻ ധനമന്ത്രാലയം തയ്യാറായില്ല. ഈ തുക സർക്കാർ കൈമാറിയാൽ രാജ്യത്ത് എണ്ണവില കുത്തനെ കുറയാൻ കളമൊരുങ്ങും.
ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ 90 ശതമാനത്തിലധികം വിതരണം ചെയ്യുന്ന മൂന്ന് വലിയ പൊതുമേഖലാ എണ്ണക്കമ്പനികളാണ്. യുക്രെയിനിൽ റഷ്യയുടെ അധിനവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ നഷ്ടം സഹിച്ചും ഇന്ത്യയിൽ വില വർദ്ധിപ്പിക്കാതെ എണ്ണ വിതരണം ചെയ്തതിനാൽ വൻ നഷ്ടത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രവർത്തിക്കുന്നത്. സർക്കാരിൽ നിന്നും തുക കിട്ടുന്നതോടെ കമ്പനികളുടെ നഷ്ടം നികത്താനാവും. എന്നാൽ സർക്കാരിന്റെ ഖജനാവിൽ ഇത് സമ്മർദ്ദം കൂട്ടും.
എണ്ണയ്‌ക്കൊപ്പം രാജ്യം പാചക ഇന്ധനമായി ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം വാതകത്തിനും വലിയ തുക നൽകേണ്ടിവരുന്നു. ഉപയോഗത്തിന്റെ പകുതിയും ഇറക്കുമതി ചെയ്യുകയാണ്. രണ്ട് വർഷത്തിനിടെ 303 ശതമാനമാണ് ദ്രവീകൃത പെട്രോളിയം വാതകത്തിന് സൗദി വില വർദ്ധിപ്പിച്ചത്. കമ്പനികൾക്ക് പാചകവാതകത്തിന്റെ വില പിടിച്ചുനിർത്താനും കേന്ദ്രം നൽകുന്ന തുക ഉപകരിക്കും.
വില കുറയുമോ ?
ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ പെട്രോൾ വില്പനയിൽ പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ നേരിട്ടിരുന്ന നഷ്ടം ലിറ്ററിന് 1418 രൂപയായിരുന്നു; ഡീസലിന് 2025 രൂപയും. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതോടെ പെട്രോൾ വിൽക്കുന്നത് നഷ്ടമില്ലാതെയാണ്. ഡീസലിന്റെ നഷ്ടം കുത്തനെ കുറയുകയും ചെയ്തു. മുൻമാസങ്ങളിലെ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് വില കുറയ്ക്കാത്തതെന്നാണ് റപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജൂൺ ആദ്യവാരം ബാരലിന് 123 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് ഏഴുമാസത്തെ താഴ്ചയായ 93.84 ഡോളറിൽ. ഡബ്ള്യു.ടി.ഐ ക്രൂഡ് വില ഇക്കാലയളവിൽ 118 ഡോളറിൽ നിന്ന് 86.79 ഡോളറലേക്കും താഴ്ന്നു. 121 ഡോളറായിരുന്ന ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) 88 ഡോളറലേക്കും കുറഞ്ഞു.
പക്ഷേ, മേയ് 22ന് ശേഷം പെട്രോൾ, ഡീസൽവില പരിഷ്‌കരിക്കാൻ എണ്ണവിതരണ കമ്പനികൾ തയ്യാറായിട്ടില്ല. മേയ് 22ന് കേന്ദ്രസർക്കാർ ഡീസലിന് 8 രൂപയും പെട്രോളിന് 6 രൂപയും എക്‌സൈസ് നികുതി കുറച്ചിരുന്നു. അന്നുമുതൽ ഇതുവരെ ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില.
വില $90ന് മേലെ നിറുത്താൻ ഒപെക്
ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് താഴെപ്പോകാതെ നിലനിറുത്താനുള്ള നടപടികളാണ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് സ്വീകരിക്കുന്നത്. കഴിഞ്ഞവാരം വില 90 ഡോളറിന് താഴെയായിരുന്നു. ഉത്പാദനം കൂട്ടുന്ന ട്രെൻഡിന് വിരാമമിടാൻ കഴിഞ്ഞവാരം ചേർന്ന ഒപെക് പ്ലസ് യോഗം തീരുമാനിച്ചിരുന്നു. ഒക്‌ടോബറോടെ പ്രതിദിനം ഒരുലക്ഷം ബാരൽ വീതം ഉത്പാദനം വെട്ടിക്കുറയ്ക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇത് വിലവർദ്ധനയ്ക്ക് വഴിയൊരുക്കും.
ഇന്ത്യയ്ക്ക് വേണ്ടത് $85ന് താഴെ
ഉപഭോഗത്തിനുള്ള 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറക്കുമതിക്കായി ഇന്ത്യ വൻതുക ചെലവിടുന്നുമുണ്ട്. ഇത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടാനും ഇടയാക്കുന്നു. വില ബാരലിന് 85 ഡോളറിന് താഴെ നിലനിൽക്കുന്നതാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യം.
$128.24
കഴിഞ്ഞ മാർച്ചിൽ ഇന്ത്യ ക്രൂഡോയിൽ വാങ്ങിയത് ബാരലിന് 128.24 ഡോളർ നൽകി. ഇപ്പോൾ വാങ്ങുന്നത് 88 ഡോളറിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |