നിയമസഭാ തിരഞ്ഞടുപ്പിൽ ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ കടത്തിവെട്ടിയും കോൺഗ്രസ് സർക്കാരുകളെ കൂറുമാറ്റത്തിലൂടെ തകർത്തും ഭരണം പിടിക്കുന്ന ബി. ജെ. പിയുടെ രാഷ്‌ട്രീയക്കളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഗോവ. മദ്ധ്യപ്രദേശ്, കർണാടക, മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവയാണ് കോൺഗ്രസിനെ അട്ടിമറിച്ച് ബി. ജെ.പി ഭരണം പിടിച്ച മറ്റ് സംസ്ഥാനങ്ങൾ. കോൺഗ്രസ് - ശിവസേന സഖ്യം ഭരിച്ച മഹാരാഷ്‌ട്രയിലാകട്ടെ ശിവസേനയെ പിളർത്തിയാണ് ബി. ജെ. പി അധികാരം പിടിച്ചത്.
മദ്ധ്യപ്രദേശ്
മുഖ്യമന്ത്രി കമൽനാഥിന്റെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി. ജെ. പി കൂട്ടുപിടിച്ചത് ജ്യോതിരാദിത്യ സിന്ധ്യയെ ആണ്. കമൽനാഥുമായി രസക്കേടിലായ സിന്ധ്യയും അദ്ദേഹത്തോട് കൂറുള്ള 22 കോൺഗ്രസ് എം. എൽ. എമാരും രാജിവച്ച് ബി.ജെ. പിയിൽ ചേർന്നു. ഭൂരിപക്ഷം നഷ്‌ടപ്പെട്ട കമൽ നാഥ് രാജിവച്ചു. ബി. ജെ. പി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ മന്ത്രി സഭ രൂപീകരിച്ചു. സിന്ധ്യയെ മോദി സർക്കാരിൽ മന്ത്രിയാക്കി.
കർണാടക
2018ലെ തിരഞ്ഞെടുപ്പിൽ 224 അംഗ സഭയിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ105 അംഗങ്ങളുമായി ബി. ജെ. പി ഏറ്റവും വലിയ കക്ഷിയായി.കോൺഗ്രസിന് 78 സീറ്റും ജനതാദൾ സെക്കുലറിന് 34 സീറ്റും. ഭൂരിപക്ഷമില്ലാഞ്ഞിട്ടും ബി. ജെ. പി നേതാവ് ബി. എസ് യെദിയൂരപ്പ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. യെദിയൂരപ്പ മുഖ്യമന്ത്രിയായി. മൂന്ന് ദിവസത്തിന് ശേഷം ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവച്ചു. അവസരം മുതലാക്കി കോൺഗ്രസ് ജനതാദളുമായിസഖ്യമുണ്ടാക്കി. ജനതാദളിന്റെ എച് ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി മുന്നണി സർക്കാർ അധികാരത്തിൽ.
സർക്കാരിന് പതിന്നാല് മാസം മാത്രം ആയുസ്. കുമാരസ്വാമിയുമായി തെറ്റി കോൺഗ്രസിന്റെയും ജനതാദളിന്റെയും 14 എം. എൽ. എമാർ രാജിവച്ച് ബി. ജെ. പിയിലേക്ക്. വിമതരെ സ്പീക്കർ കെ. ആർ രമേശ് കുമാർ അയോഗ്യരാക്കി. സഭയുടെ അംഗബലം 207 ആയി കുറഞ്ഞു. അതോടെ 105 എം. എൽ.എമാരുമായി യെദിയൂരപ്പ ബി. ജെ. പിസർക്കാരുണ്ടാക്കി. ഒരു ഉപ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥി ജയിച്ചതോടെ 106 പേരായി. അയോഗ്യരാക്കപ്പെട്ടവരിൽ 12 പേർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചതോടെ ബി. ജെ. പി അംഗബലം 118 ആയി.
.
മേഘാലയ
2018ലെ തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ ബി.ജെ. പിക്ക് വെറും രണ്ട് സീറ്റാണ് കിട്ടിയത്. എന്നിട്ടും പാർട്ടി ഭരണം പിടിച്ചെടുത്തു. കോൺഗ്രസിന് 21സീറ്റ്. ബി. ജെ. പിയുടെ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് 19സീറ്റും. ബി. ജെ. പിയുടെ ദൂതന്മാർ രംഗത്തിറങ്ങി. എൻ. പി. പിയുടെ നേതൃത്വത്തിൽ പ്രാദേശിക കക്ഷികളെ ഒരുമിപ്പിച്ച് 34 എം. എൽ. എമാരുടെ പിന്തുണ നേടി. ലോക്സഭാ എം. പി. കോൺറാഡ് സംഗ്‌മയുടെ നേതൃത്വത്തിൽ ബി. ജെ. പി സർക്കാർ രൂപീകരിച്ചു.
മണിപ്പൂർ
2017ലെ തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ കോൺഗ്രസ് 28 സീറ്റ് നേടിയപ്പോൾ ബി. ജെ. പിക്ക് 21സീറ്റേ കിട്ടിയുള്ളൂ. കോൺഗ്രസിൽ നിന്ന് കാലുമാറി വന്ന എൻ. ബിരേൻ സിംഗിനെ നിയുക്ത മുഖ്യമന്ത്രിയായി ബി. ജ. പി പ്രഖ്യാപിച്ചു. എൻ. പിപിയുടെ നാലും പ്രാദേശിക കക്ഷികളുടെ അഞ്ചും കോൺഗ്രസിൽ നിന്ന് കാലുമാറിയ ഒരാളും ഉൾപ്പെടെ 31 പേരുടെ കേവല ഭൂരിപക്ഷവുമായി ബി. ജെ. പി മണിപ്പൂരിലെ തങ്ങളുടെ ആദ്യ സർക്കാരുണ്ടാക്കി.
അരുണാചൽ പ്രദേശ്
2014ലെ തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ 44 സീറ്റ്നേടിയ കോൺഗ്രസിന്റെ സർക്കാരിനെയാണ് രണ്ട് വർഷം കൊണ്ട് ബി. ജെ. പി അട്ടിമറിച്ചത്. കോൺഗ്രസ് എം. എൽ. എ പേമ ഖണ്ഡു വിമത എം. എൽ.എമാർക്കൊപ്പം പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശ് ( പി. പി. എ ) എന്ന് പുതിയ കക്ഷിയുണ്ടാക്കി ബി. ജെ. പി നയിക്കുന്ന വടക്കു കിഴക്കൻ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി. 2016ജൂലായിൽ വിമതരുമായി കോൺഗ്രസിൽ തിരിച്ചു വന്ന ഖണ്ഡു നബാം തുക്കിക്ക് പകരം കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി.അക്കൊല്ലം സെപ്റ്റംബറിൽ ഖണ്ഡു വീണ്ടും പി. പി. എയിൽ ചേർന്നു. കോൺഗ്രസിന്റെ 44 എം. എൽ.എമാരിൽ 43 പേരെയും കൂടെ കൊണ്ടു പോയി. ഒരു മാസത്തിനകം അവരിൽ 33 എം. എൽ. എമാരുമായി ഖണ്ഡു ഓപചാരികമായി ബി. ജെ. പിയിൽ ചേർന്നു. അവരുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി. 2019ലെ തിരഞ്ഞെടുപ്പിൽ 41സീറ്റിൽ ജയിച്ച ബി.ജെ. പി ഖണ്ഡുവിനെ വീണ്ടും മുഖ്യമന്ത്രിയാക്കി സർക്കാരുണ്ടാക്കി. കോൺഗ്രസിന് വെറും നാല് സീറ്റാണ് കിട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |