പന്മനആശ്രമം: മതത്തെക്കുറിച്ച് ശരിയായ അറിവും ബോധവും ഇല്ലാത്തതിനാലാണ് പുതുതലമുറ ലഹരി ഉൾപ്പടെയുള്ള സാമൂഹിക തിന്മകളിലേയ്ക്ക് വീഴുന്നതെന്ന് വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ പറഞ്ഞു. ബോധരഹിതരായല്ല, ബോധം നേടിയാണ് വളരേണ്ടതെന്നും സ്വാമി പറഞ്ഞു.
മനുഷ്യർ തമ്മിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അന്ധവിശ്വാസങ്ങളും നിലനിന്ന ഒരു സമൂഹത്തിൽ ശാന്തിയുടെ സന്ദേശം നൽകി, സാമൂഹിക മാറ്റത്തിന് വിത്തുപാകി തുടക്കം കുറിച്ച മഹാവിപ്ലവകാരിയായിരുന്നു ചട്ടമ്പിസ്വാമിയെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 169- മത് ജയന്തി ആഘോഷം പന്മന ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിവിനെ ആയുധമാക്കിയാണ് ചട്ടമ്പിസ്വാമി അനാചാരങ്ങൾക്കെതിരെ പോരാടിയതെന്നും കേരളീയ നവോത്ഥാനത്തിന് സ്വാമിയുടെ പ്രേരണയും നായകത്വവും വലുതാണെന്നും അദ്ധ്യക്ഷപ്രസംഗത്തിൽ സുജിത് വിജയൻ പിള്ള എം.എൽ.എ പറഞ്ഞു. ഡോ.രാജിവ് ഇരിങ്ങാലക്കുടയുടെ സ്വാമി വിവേകാനന്ദനും കേരളവും എന്ന പുസ്തകം സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ,ഡോ സുജിത് വിജയൻ പിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു.
പെരിനാട് സദാനന്ദൻ പിള്ളയുടെ ഭാരത്തിലെ പുണ്യാശ്രമങ്ങൾ എന്ന പുസ്തകം സ്വാമി പന്മന ആശ്രമം സെക്രട്ടറി എ.ആർ.ഗിരീഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു.
കേരള മാർഗ്ഗമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദജി , കെ.എം.എം.എൽ എം.ഡി ജെ. ചന്ദ്രബോസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി സുധീഷ് കുമാർ, പ്രൊഫ. പി. ഗോപിനാഥൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. സമാധിയിൽ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദരും സ്വാമി നിത്യ സ്വരൂപാനന്ദയും ദീപം പ്രകാശിപ്പിച്ചു. പ്രത്യേക പൂജകളും കളഭാഭിഷേകവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |