തിരുവനന്തപുരം : തദ്ദേശ വകുപ്പിൽ അഴിമതി നിലനിൽക്കുന്നുണ്ടെന്നും അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തദ്ദേശ എൻജിനീയറിംഗ് വിഭാഗത്തിന്റെ ദർശൻ ശില്‌പശാല ഉദ്ഘാടനം ചെയ്യവേ ആണ് സ്വന്തം വകുപ്പിലെ അഴിമതിയെ പറ്റി മന്ത്രി പരാമർശിച്ചത്.
അഴിമതിക്കാർ ആത്മാർത്ഥമായി ജോലി ചെയ്യുന്നവർക്ക് കളങ്കമാണ്.പാവപ്പെട്ടവന് നീതി നിഷേധിക്കരുത്. ആവശ്യങ്ങൾ നിറവേറാൻ ജനങ്ങൾ ഓഫീസിൽ കയറി ഇറങ്ങേണ്ടിവരരുത്. കളങ്കമില്ലാതെ ജനങ്ങളുടെ താത്പര്യത്തിൽ പ്രതിബദ്ധതയും കൂറും പുലർത്തണം. സാങ്കേതികത്വത്തിൽ ഊന്നി നീതി നിഷേധിക്കുന്ന പ്രവണത അംഗീകരിക്കില്ല. ഇക്കാര്യങ്ങളിൽ മുൻമന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞ കാര്യങ്ങളിൽ താൻ അടിവരയിടുന്നതായും എം.ബി.രാജേഷ് പറഞ്ഞു.
സർവീസിലെ സംഭാവനകൾക്ക് റിട്ട. ചീഫ് എൻജിനീയർ സജീവൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ പ്രദീപ് തൂലിക എന്നിവരെ മന്ത്രി ആദരിച്ചു. തദ്ദേശ വകുപ്പ് റൂറൽ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അദ്ധ്യക്ഷയായി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ആസൂത്രണ ബോർഡംഗം പ്രൊഫ. ജിജു.പി.അലക്‌സ്, കെ.എസ്.ആർ.ഡി.എ ചീഫ് എൻജിനീയർ സന്ദീപ്.ജി, ചീഫ് എൻജിനിയർ കെ.ജോൺസൺ, നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ.കെ.വിജയൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |