ജനറൽബോഡി യോഗം പ്രമേയം പാസാക്കി പിരിഞ്ഞു
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃതലത്തിലെ ധാരണപ്രകാരം, കെ.പി.സി.സിയുടെ പുതിയ അദ്ധ്യക്ഷനായി കെ. സുധാകരൻ വീണ്ടും തിരഞ്ഞെടുക്കപ്പെടും. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഘട്ടമായതിനാൽ അതുവരെ സുധാകരൻ കാവൽ പ്രസിഡന്റായി തുടരും.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി ഇന്നലെ ചേർന്ന കെ.പി.സി.സി ജനറൽബോഡി യോഗം, പുതിയ അദ്ധ്യക്ഷനെയും സഹ ഭാരവാഹികളെയും എ.ഐ.സി.സി അംഗങ്ങളെയും നിശ്ചയിക്കാൻ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒറ്റവരി പ്രമേയം പാസാക്കി. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ, എം.എം. ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. ജോസഫ് എന്നിവർ പിന്താങ്ങി. യോഗത്തിൽ പങ്കെടുത്തവരെല്ലാം യോജിച്ചതോടെ, ഏകകണ്ഠമായി അംഗീകരിച്ച് യോഗം പിരിയുകയായിരുന്നു.
ഇന്നലെ രാവിലെ ഇന്ദിരാഭവനിലായിരുന്നു സംസ്ഥാനത്തെ പുതിയ കെ.പി.സി.സി അംഗങ്ങളുൾപ്പെട്ട ജനറൽബോഡി യോഗം. സംഘടനാ തിരഞ്ഞെടുപ്പിനുള്ള പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി. പരമേശ്വര, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ അറിവ് അഴകൻ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ നടപടിക്രമങ്ങൾ ഔപചാരികമായി പൂർത്തിയാക്കി. പരമേശ്വര ആമുഖപ്രസംഗം നടത്തി.
രാവിലെ 11 മണിക്ക് ചേരാനിരുന്ന യോഗം അര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. നേരത്തേ സമവായമുണ്ടായിരുന്നതിനാലാണ്, മുൻകാലങ്ങളിലെ പോലെ പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെയും എ.ഐ.സി.സി അംഗങ്ങളെയും തീരുമാനിക്കാൻ എ.ഐ.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയം മാത്രം യോഗം അംഗീകരിച്ചത്. പ്രമേയത്തിൽ എ.ഐ.സി.സി പ്രസിഡന്റ് ഉടൻ തീരുമാനമെടുക്കുമെന്ന് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ ജി. പരമേശ്വര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |