ആലപ്പുഴ : 'ഒബ്‌ജക്ഷൻ യുവർ ഓണർ" കോടതി മുറിയിൽ പ്രൊഫ. കെ.സി. ജോസഫ് മാത്തന്റെ ശബ്ദം മുഴങ്ങിയപ്പോൾ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ പഴയ ക്ളാസ് മുറിയാണ് അഡ്വ. എം.എം. സാലിച്ചന്റെ മനസിലേക്ക് ഓടിയെത്തിയത്. അന്നവിടെ സാമ്പത്തിക ശാസ്ത്രം വിസ്തരിച്ച് പഠിപ്പിച്ച മാത്തൻ സാർ ഇപ്പോൾ കോടതിയിൽ നിയമം കീറിമുറിച്ച് വാദിക്കുകയാണ്. കോളേജിൽ മാത്തൻ സാർ ഗുരുവും സാലിച്ചൻ ശിഷ്യനുമായിരുന്നെങ്കിൽ കോടതിയിൽ സാലിച്ചൻ ആശാനും മാത്തൻ ശിഷ്യനുമാണ്. ചേർത്തല കോടതിയിലാണ് ഗുരു -ശിഷ്യ ബന്ധത്തിന്റെ അപൂർവ പ്രാക്ടീസ്.
25 വർഷത്തെ അദ്ധ്യാപക ജീവിതത്തിനൊടുവിൽ സാമ്പത്തികശാസ്‌ത്രം മേധാവിയായി 2004ലാണ് തുറവൂർ തിരുമല കുന്നേൽ ജോസഫ് മാത്തൻ വിരമിച്ചത്. മാസങ്ങൾക്കകം സാലിച്ചന്റെ ജൂനിയറായി അഭിഭാഷക വേഷമണിഞ്ഞു. പി.ജി പഠനത്തിനൊപ്പം ജോസഫ് മാത്തൻ നിയമബിരുദവും നേടിയിരുന്നു. 1979ൽ ചേർത്തല മുൻസിഫ് കോടതിയിൽ പ്രാക്‌ടീസ് ആരംഭിച്ചെങ്കിലും അതേ വർഷം കോളേജിൽ ലക്‌ചററായി നിയമനം ലഭിച്ചു. പ്രീഡിഗ്രിക്കാണ് ജോഫസ് മാത്തന്റെ ക്ളാസിൽ ആദ്യമായി സാലിച്ചനെത്തിയത്. ബിരുദ ക്ളാസിലും മാത്തൻ സാർ ഗുരുനാഥനായി. ഇരുവരും തമ്മിൽ അന്നുമുതൽ നല്ല ആത്മബന്ധത്തിലായിരുന്നു.
ക്ളാസ് മുറിയിലെ കണിശം
സി.ജെ. വർഗീസിന്റെ കീഴിൽ അഭിഭാഷകനായിരുന്ന സാലിച്ചൻ 2004ൽ സ്വതന്ത്രമായി പ്രാക്‌ടീസ് ആരംഭിച്ചതോടെ മാത്തൻ സാറിനെ ഒപ്പം കൂട്ടി. 'പ്രാക്‌ടീസ് ചെയ്യുന്നുണ്ടെങ്കിൽ സാലിച്ചന്റെ കീഴിൽ മതി"എന്ന് സെന്റ് മൈക്കിൾസ് കോളേജിലെ പ്രൊഫസറായ ഭാര്യ മാർഗരറ്റ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ഇരുവരും ചേർത്തല കോടതിയിലെ അറിയപ്പെടുന്ന സിവിൽ അഭിഭാഷകരാണ്. ക്ളാസ് മുറിയിലെ അതേ കണിശക്കാരനായി ജോസഫ് മാത്തൻ കോടതിയിൽ കേസ് വാദിക്കുന്നത് അഭിഭാഷക രംഗത്ത് തനിക്ക് കൂടുതൽ കരുത്തേകുന്നുവെന്ന് സാലിച്ചൻ പറഞ്ഞു.
ഡോ. സൗമ്യ മാത്തൻ, തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് അദ്ധ്യാപികയായ സൂര്യ മാത്തൻ എന്നിവരാണ് ജോസഫ് മാത്തന്റെ മക്കൾ. മണപ്പുറം സെന്റ് തെരേസാസ് സ്കൂൾ അദ്ധ്യാപിക റിൻസിയാണ് സാലിച്ചന്റെ ഭാര്യ. ബിരുദ വിദ്യാർത്ഥി സെൻ മകനാണ്.
എൽഎൽ.ബി പഠനം
ഭോപ്പാൽ സർവ്വകലാശാലയുടെ കീഴിലുള്ള വിദീഷ എസ്.എസ്.എൽ ജെയിൻ കോളേജിലായിരുന്നു ജോസഫ് മാത്തന്റെ പി.ജി പഠനം. രണ്ടു വർഷമായിരുന്നു കോഴ്സ്. അതിനൊപ്പം മൂന്നു വർഷത്തെ നിയമ ബിരുദ കോഴ്സും പഠിക്കാമായിരുന്നു. ഫൈനൽ പരീക്ഷ ഒരുമിച്ച് എഴുതാൻ പാടില്ലെന്ന് മാത്രമായിരുന്നു വ്യവസ്ഥ. ആദ്യം പി.ജി. പരീക്ഷയെഴുതി. തൊട്ടടുത്ത വർഷം എൽഎൽ.ബിയും പാസായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |